കൊച്ചി: ജോലി തേടി ഷാർജയിലെത്തി ഒരാഴ്ചയ്ക്കിടെ ഹൃദയാഘാതംമൂലം മരിച്ച വരാപ്പുഴ മണ്ണംതുരുത്ത് കൂലിശ്വപറമ്പ് വീട്ടില്‍ കെ.കെ.ഷെമീറിന്റെ ഭാര്യ സുമയ്യയുടെ (31) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനാല്‍ ഒരു മാസമായി ഷാർജയിലെ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഇടപെടലാണ് സുമയ്യയുടെ കുടുംബത്തിന് തുണയായത്.നിർദ്ധന കുടുംബത്തെ കരകയറ്റാൻ ജോലിതേടി മാർച്ച് ഒന്നിനാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെവിട്ട് സുമയ്യ വിസിറ്റിംഗ് വിസയില്‍ ഷാർജയിലേക്ക് പോയത്. ന്യുമോണിയ മൂർച്ഛിച്ച് ചികിത്സയിലായിരുന്ന സുമയ്യ മാർച്ച് ഏഴിന് ഹൃദയാഘാതംമൂലം മരിച്ചു. ജോലി അന്വേഷിക്കുന്നതിനിടെയാണ് പനിബാധിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും വിസിറ്റിംഗ് വിസ ആയതിനാല്‍ ഏജൻസി കൈമലർത്തി.
എംബസിയിലെ ഇടപെടലുകള്‍ വൈകിയതോടെ അനിശ്ചിതത്വം നീണ്ടു. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഷെമീറും കുടുംബവും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ നേരില്‍കണ്ട് ദുരിതം പങ്കുവച്ചു. ഉടൻ ഇടപെട്ട സതീശൻ ഷാർജയിലെ യാബ് ലീഗല്‍ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശേരിയുമായി ബന്ധപ്പെട്ടു. നിയമനടപടികളെല്ലാം പൂർത്തിയാക്കിയ സലാം പ്രതിപക്ഷനേതാവിന്റെ നിർദ്ദേശപ്രകാരം 1.50 ലക്ഷംരൂപ കെട്ടിവച്ച് മൃതദേഹം എയർ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് അയയ്ക്കാൻ ഏർപ്പാടാക്കി.
കൊച്ചി വിമാനത്താവളത്തില്‍നിന്ന് മൃതദേഹം ഇന്നുരാവിലെ ആറോടെ വരാപ്പുഴയിലെ വീട്ടിലെത്തിക്കും. പ്രാർത്ഥനകള്‍ക്കുശേഷം സുമയ്യയുടെ നാടായ മട്ടാഞ്ചരി മുഹിയുദ്ദീൻ മസ്ജിദില്‍ കബറടക്കും.
മൃതദേഹം നാട്ടിലെത്തിക്കാൻ പലരുടെയും സഹായം തേടിയിരുന്നു. ഒടുവിലാണ് പ്രതിപക്ഷനേതാവിനെ കണ്ടതെന്ന് ഷെമീർ പറഞ്ഞു. പരേതനായ ജലീല്‍ ഹംസയാണ് സുമയ്യയുടെ പിതാവ്. മാതാവ് സൈനബബീവി. മക്കള്‍: മുനവീർ സാദില്‍ (10), ആദില്‍ ഇബ്രാഹിം (8), സുഹ മറിയം (5).






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.