തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത പാചക വാതക ക്ഷാമം പരിഹരിക്കാൻ സുപ്രധാന തീരുമാനങ്ങളെടുത്ത് സംസ്ഥാന സർക്കാർ. '
ഗാർഹികേതര ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി ക്ഷാമം നേരിടാൻ ഗ്യാസ് സിലിണ്ടർ വിതരണത്തില്‍ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്‍റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റിയാകും രൂപീകരിക്കുക. ഗാർഹികേതര ആവശ്യങ്ങള്‍ക്കുള്ള എല്‍ പി ജി വിതരണത്തില്‍ ആശുപത്രികള്‍ സ്കൂളുകള്‍ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും ഉന്നതതല യോഗം തീരുമാനിച്ചു.
വിശദ വിവരങ്ങള്‍
വ്യാവസായിക - ഗാർഹിക ഉപയോഗങ്ങള്‍ക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളില്‍ കളക്ടർമാരുടെ നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാൻ അടിയന്തിര നടപടികള്‍ കൈകൊള്ളാൻ തീരുമാനിച്ചത്.
വ്യവസായിക ഗ്യാസ് സിലണ്ടറുകള്‍ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുൻഗണന നല്‍കി ഗ്യാസ് സിലണ്ടർ നല്‍കണം എന്നും യോഗം അവലോകനം ചെയ്തു.
ആശുപതികള്‍, വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ അടുക്കളകള്‍, ഐ ടി പാർക്കിലെ ക്യാന്‍റീനുകള്‍, ഫാക്ടറികളിലെ ക്യാന്‍റീനുകള്‍ എന്നിവയ്ക്ക് മുൻഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാർഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികള്‍ ഉറപ്പ് നല്‍കി
. ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചക വാതക കമ്പനികള്‍ക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാൻ പാടില്ല എന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികള്‍ കാര്യക്ഷമമാക്കാൻ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു, സിവില്‍ സപ്ലൈസ്, പൊലീസ്, പാചക വാതക കമ്പനി പ്രതിനിധികള്‍ ഉള്‍പ്പെട്ട എൻഫോഴ്സ്മെന്‍റ് സംഘം പരിശോധന ശക്തമാക്കും.
സിലിണ്ടർ പരിധി കൂട്ടണം
നിലവില്‍ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികള്‍ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവില്‍ സപ്ലൈസ് വകുപ്പ് സ്വീകരിക്കും.
സിവില്‍ സപ്ലൈസ് മന്ത്രി ജി ആർ അനില്‍, ധനമന്ത്രി കെ എൻ ബാലഗോപാല്‍, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഐ ഓ സി എല്‍ ചീഫ് ജനറല്‍ മാനേജർ ഗീതിക വർമ്മ, ബി പി സി എല്‍ എല്‍ പി ജി സംസ്ഥാന മേധാവി തര്യൻ പീറ്റർ, എച്ച് പി സി എല്‍ റീജിയണല്‍ മാനേജർ അംസൂർ റഹ്മാൻ അടക്കമുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.