കൊറിയ: അമേരിക്കൻ അച്ചുതണ്ടിനെ പശ്ചിമേഷ്യയില്‍ ഇറാൻ പ്രതിരോധത്തിലാക്കുമ്പോള്‍ മറുഭാഗത്ത് പസഫിക് മേഖലയില്‍ കൊടുങ്കാറ്റായി മാറുകയാണ് കിം ജോങ് ഉൻ.
ലോകം പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലേക്ക് കണ്ണുനട്ടിരിക്കെ സമുദ്രപ്പരപ്പില്‍ പുതിയൊരു യുദ്ധകാഹളം മുഴക്കിക്കൊണ്ട് ഉത്തര കൊറിയ തങ്ങളുടെ ഏറ്റവും പുതിയ ‘ചോ ഹ്യോണ്‍’ ഡിസ്ട്രോയറില്‍ നിന്ന് വിനാശകാരിയായ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടിരിക്കുകയാണ്.ഈ തന്ത്രപരമായ ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചതായി സ്റ്റേറ്റ് മീഡിയ കൊറിയൻ സെൻട്രല്‍ ന്യൂസ് ഏജൻസിയാണ് മാർച്ച് 11 റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണികള്‍ക്ക് മുന്നില്‍ പതറാത്ത പോരാട്ടവീര്യമാണ് കിം ജോങ് ഉൻ ഈ നീക്കത്തിലൂടെ പ്രകടിപ്പിക്കുന്നത്.
“ആണവ പ്രതിരോധം എന്നത് കേവലം ഒരു പദപ്രയോഗമല്ല മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ കവചമാണ്” എന്ന് മിസൈല്‍ പരീക്ഷണത്തിന് നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചു. ഇറാന്റെ അജയ്യമായ ആണവ മുന്നേറ്റങ്ങള്‍ക്ക് പിന്നാലെ ഉത്തര കൊറിയയും തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതുന്നത്
പാശ്ചാത്യ ശക്തികളുടെ പതനത്തെയാണ് സൂചിപ്പിക്കുന്നത്. ഉപരോധങ്ങളുടെ ചങ്ങലകളെ തകർത്തുകൊണ്ട് ഇറാനും ഉത്തര കൊറിയയും കൈകോർക്കുന്ന പുതിയ ഭൗമരാഷ്ട്രീയ സമവാക്യം അമേരിക്കൻ ഇന്റലിജൻസിനെ മുള്‍മുനയില്‍ നിർത്തിയിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ ഇറാൻ തീർത്ത പ്രതിരോധ കോട്ടയ്ക്ക് കിം ജോങ് ഉന്നിന്റെ ഈ സൈനിക മുന്നേറ്റങ്ങള്‍ വലിയ തോതിലുള്ള ഊർജ്ജമാണ് പകരുന്നത്.
കഴിഞ്ഞ ആഴ്ചയും ഇതേ ഡിസ്ട്രോയറില്‍ നിന്നുതന്നെ സമാനമായ ക്രൂയിസ് മിസൈല്‍ പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ കിം ജോങ്-ഉന്നിന്റെ മകള്‍ കിം ജു-എയും ഈ പരീക്ഷണത്തിന് സാക്ഷിയായിരുന്നുവെന്ന് കാണുന്നു.
ഉത്തരകൊറിയയുടെ ഭാവി സൈനിക നേതൃത്വത്തിന്റെ പ്രതീകമായി പല നിരീക്ഷകരും കിം ജു-എയെ കാണുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങളില്‍ അവളുടെ സാന്നിധ്യം രാഷ്ട്രീയമായും സൈനികമായും വലിയ സന്ദേശം നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു.
ഇതിനിടെ ദക്ഷിണകൊറിയയും അമേരിക്കയും തമ്മിലുള്ള വാർഷിക സംയുക്ത സൈനികാഭ്യാസങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. "ഫ്രീഡം ഷീല്‍ഡ്" എന്ന പേരിലുള്ള ഈ സൈനികാഭ്യാസം മാർച്ച് 9ന് ആരംഭിച്ച് മാർച്ച് 19 വരെ തുടരും. അമേരിക്ക-ദക്ഷിണകൊറിയ പരസ്പര പ്രതിരോധ ഉടമ്പടിയുടെ ഭാഗമായുള്ള ഈ അഭ്യാസങ്ങളുടെ ലക്ഷ്യം,
ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ ശേഷിയും സൈനിക ഏകോപനവും ശക്തിപ്പെടുത്തുകയെന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള സൈനികാഭ്യാസങ്ങള്‍ ഉത്തരകൊറിയയ്ക്ക് നേരെയുള്ള ഭീഷണിയാണെന്നാണ് ഉത്തരകൊറിയ പതിവായി ആരോപിക്കുന്നത്.
ഇറാൻ-അമേരിക്ക യുദ്ധം പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്നതിനിടെ മറ്റൊരു നിർണായക നീക്കവും അമേരിക്ക നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ THAAD മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ചില ഘടകങ്ങള്‍ ദക്ഷിണകൊറിയയില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് മാറ്റിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഈ നീക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സിയോങ്‌ജു മേഖലയിലെ THAAD ബാറ്ററി പൊളിച്ച് മറ്റിടങ്ങളിലേക്ക് മാറ്റുന്നതായി ദക്ഷിണകൊറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ പശ്ചിമേഷ്യയിലെ യുദ്ധവും കിഴക്കൻ ഏഷ്യയിലെ സുരക്ഷാ സാഹചര്യമുമെല്ലാം തമ്മില്‍ ബന്ധപ്പെട്ടു പോകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലോകസമാധാനത്തെയും ആഗോള സുരക്ഷാ സമവാക്യങ്ങളെയും ബാധിക്കുന്ന ഘട്ടത്തിലാണ് ഉത്തരകൊറിയയുടെ ഈ പുതിയ മിസൈല്‍ പരീക്ഷണം നടക്കുന്നത്
. THAAD പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലൂടെ കൊറിയൻ ഉപദ്വീപിലെ സുരക്ഷാ സമവാക്യത്തില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ ഉണ്ടാകാമെന്നും ചില സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം ഇറാനെ പിന്തുണച്ച് ഉത്തരകൊറിയ ശക്തമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടികളെ "നിയമവിരുദ്ധമായ ആക്രമണം" എന്നും "ദേശീയ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനം" എന്നും വിശേഷിപ്പിച്ചു. ഈ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തെയും സുരക്ഷാ അടിസ്ഥാനങ്ങളെയും തകർക്കുന്നതാണെന്നും ഇറാന്റെ രാഷ്ട്രീയ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
ഇതോടൊപ്പം ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ നിയമിച്ചതിനും ഉത്തരകൊറിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തെ "ബഹുമാനിക്കുന്ന നേതാവ്" എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത്. ഇറാനുമായി സൗഹൃദവും തന്ത്രപരമായ ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ പിന്തുണയെ പലരും കാണുന്നത്.
ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധവും കിഴക്കൻ ഏഷ്യയിലെ സൈനിക ചലനങ്ങളും ചേർന്ന് ലോക രാഷ്ട്രീയത്തില്‍ ഒരു പുതിയ സംഘർഷ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇറാൻ, ഉത്തരകൊറിയ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തമ്മിലുള്ള ശക്തിപോരാട്ടം കൂടുതല്‍ വ്യക്തമായി പ്രകടമാകുന്ന കാലഘട്ടത്തിലേക്കാണ് ലോകം കടക്കുന്നതെന്ന സൂചനകളാണ് ഈ സംഭവവികാസങ്ങള്‍ നല്‍കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.