കണ്ണൂർ: ജില്ലയിലെ മലയോര മേഖലയില്‍ പന്നിക്കും മറ്റ് വന്യമൃഗ ശല്യത്തിനും പുറമെ മയില്‍ ശല്യവും രൂക്ഷമാവുന്നു. ശ്രീകണ്ഠപുരം, നിടുവാലൂർ, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂർ, മടമ്പം തുടങ്ങിയ മലയോര പ്രദേശങ്ങളിലാണ് മയിലുകള്‍ കർഷകർക്ക് ഭീഷണിയാകുന്നത്.
നിടുവാലൂരിലെ കപ്പത്തോട്ടങ്ങളിലും, ചേന, ചേമ്പ് തുടങ്ങിയ കൃഷിയിടങ്ങിളിലും വലിയ നാശമാണ് മയിലുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ചക്ക, വാഴ തുടങ്ങിയ കൃഷിയിടങ്ങളിലും വ്യാപകമായി മയില്‍ കൂട്ടം നാശം വിതയ്ക്കുന്നുണ്ട്. നിടുവാലൂരിലെ 50 ഏക്കറോളം വരുന്ന കപ്പത്തോട്ടങ്ങള്‍ക്ക് വ്യാപകമായ നാശമാണ് മയിലുകള്‍ വരുത്തിയത്.കപ്പയുടെ തണ്ടുകള്‍ കൊത്തി തിന്നുകയാണ് മയില്‍ കൂട്ടം പതിവായി ചെയ്യുന്നത്. ഇത് വലിയ നഷ്ടമാണ് കർഷകർക്കുണ്ടാക്കുന്നത്. വായ്പകളെടുത്താണ് മിക്ക കർഷകരും മലയോരമേഖലയില്‍ കൃഷി ചെയ്യുന്നത്. മയിലുകള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനെതിരെ വനം വകുപ്പില്‍ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്. അതേസമയം വനം വകുപ്പിന്റെ നടപടി ഭയന്ന് കർഷകർ മയിലുകളെ ഉപദ്രവിക്കാതെ വിടുകയും ചെയ്യുന്നു.
മലയോര മേഖലയിലെ സ്വകാര്യവ്യക്തികളുടെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് മയിലുകളുടെ വാസം. ഇവിടെ മുട്ടവിരിഞ്ഞുപെരുകുന്ന മയിലുകളാണ് കർഷകർക്ക് ദുരിതമായി മാറുന്നത്. പെരുകുന്ന മയിലുകളെ നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തര നടപടി എടുത്തില്ലെങ്കില്‍ വീട്ടമ്മമാർക്ക് വീട്ടുമുറ്റത്ത് പോലും കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണുണ്ടാവുക.
രാവും പകലും കാവല്‍ നില്‍ക്കേണ്ട അവസ്ഥ
പകല്‍ സമയങ്ങളിലാണ് മയിലുകള്‍ കൂട്ടത്തോടെ എത്തുന്നത്. മുള്ളൻപന്നി പോലുള്ളവ രാത്രിയിലും. ഫലത്തില്‍ രാവും പകലും കർഷകർക്ക് കൃഷിയിടങ്ങളില്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. പന്നികളെ ഒരു പരിധിവരെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് തടയാൻ കഴിയുമെങ്കിലും മയിലുകള്‍ പറന്നു വരുന്നതിനാല്‍ പലപ്പോഴും തടയാൻ കഴിയാറില്ല. ഈ മാസം അവസാനത്തോടെ 50 ഏക്കറോളം വരുന്ന വിളവെടുക്കാൻ പാകമായ കപ്പയുടെയും ചേനയുടെയും തണ്ടുകള്‍ മയിലുകള്‍ കൊത്തി തിന്നതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പറയുന്നു. വിളകള്‍ക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും ലഭിക്കുന്നത് നിസാര തുകയാണ്.
വരള്‍ച്ചയുടെ സൂചന
മയിലുകള്‍ മലയോര പ്രദേശങ്ങളില്‍ പെരുകുന്നതിന്റെ പ്രധാന കാരണം വരള്‍ച്ച വരാൻ സാദ്ധ്യതയുള്ളതിനാലാണെന്ന് കർഷകർ ആശങ്കപ്പെടുന്നു. പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് മയിലുകള്‍ കാണപ്പെടുക. നല്ല മഴ ലഭിക്കുന്ന മലയോര ഗ്രാമങ്ങളിലേക്ക് മയിലുകള്‍ കൂട്ടത്തോടെ എത്തുന്നത് കാലാവസ്ഥ വ്യതിയാനവും, വരള്‍ച്ച ഭാവിയിലുണ്ടാകുമെന്ന സൂചനയുടെയും അടിസ്ഥാനത്തിലാണ്.
സംരക്ഷിത വിഭാഗത്തില്‍പ്പെട്ട മയിലുകളെ ആക്രമിക്കാനും കഴിയില്ല. അടുത്ത 10 വർഷത്തിനുള്ളില്‍ മയിലുകള്‍ ജനവാസ ഇടങ്ങളില്‍ 40 ശതമാനം വരെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.