കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോണ്‍സണ്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റില്‍.
വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം ഓടിച്ച ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് മാത്യുവാണ് അറസ്റ്റിലായത്. പ്രതിയെ ഒളിവില്‍പ്പോകാൻ സഹായിച്ചതിന്റെ പേരിലാണ് അറസ്റ്റ്.കോട്ടയം അതിരമ്പുഴയിലെ വീട്ടില്‍ പൊലീസെത്തിയപ്പോള്‍ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് ജോർജിനെ അങ്കമാലി സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിറിയക്കിന് ഒളിവില്‍പ്പോകാനുള്ള എല്ലാ സഹായവും ഇയാള്‍ ചെയ്തുകൊടുത്തതായി ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും പൊലീസിന് ലഭിച്ചതായാണ് വിവരം. ഇന്നലെ കേസില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി സിറിയക് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിർക്കാനുള്ള റിപ്പോർട്ട് പൊലീസ് കോടതിയില്‍ ഇന്ന് സമർപ്പിക്കാനിരിക്കെയാണ് അറസ്റ്റ്.
ഫെബ്രുവരി 28നാണ് അപകടമുണ്ടായത്. തുടർന്ന് ഒളിവില്‍പ്പോയ സിറിയക് ജോർജിന്റെ പേരില്‍ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചാലാക്കയിലെ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ്.യു.വി 700 വാഹനമാണ് അമിതവേഗത്തില്‍ അപകടമുണ്ടാക്കിയത്. ജാസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വൈകിട്ട് ഏഴരയോടെ ഉണ്ടായ അപകടശേഷം വാഹനം നിറുത്താതെ പോയി.
എടവനക്കാട് കളത്തിപ്പറമ്ബില്‍ ജോണ്‍സന്റെ മകളായ ജാസ്‌ലിയ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പാർട്ട്‌ടൈം ജോലിയും ചെയ്തായിരുന്നു പഠനം. ജാസ്‌ലിയ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെല്‍ക് ജംഗ്‌ഷനില്‍വച്ച് അപകടത്തില്‍പ്പെട്ടത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.