ദോഹ: റമദാൻ പുണ്യമാസം വിടവാങ്ങാനൊരുങ്ങവേ, പ്രവാസലോകത്തെ വിശ്വാസികള്‍ക്കിടയിലുള്ള പ്രധാന സംശയത്തിന് വ്യക്തമായ മറുപടിയുമായി പ്രമുഖ പണ്ഡിതൻ ശൈഖ് ഡോ.മുവാഫി അസാബ്.
ഫിത്വർ സകാത്ത് താമസിക്കുന്ന രാജ്യത്താണോ അതോ സ്വന്തം നാട്ടിലാണോ നല്‍കേണ്ടതെന്ന പ്രവാസികളുടെ ആശങ്കയ്ക്ക്, അർഹരായവർ എവിടെയാണോ അവിടെ നല്‍കുന്നതാണ് ഏറ്റവും ഉചിതമെന്ന് അദ്ദേഹം വിശദീകരിച്ചു.ഖത്തറിലെ അറബിക് പത്രമായ അല്‍ ഷർഖിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഈ സുപ്രധാന കാര്യങ്ങള്‍ വ്യക്തമാക്കിയത്.സകാത്ത് വിതരണത്തിന് പ്രത്യേക ഭൂപ്രദേശങ്ങള്‍ ഇസ്‌ലാം നിശ്ചയിച്ചിട്ടില്ലെന്നും, കാരുണ്യത്തിന് ഏറ്റവും അർഹരായവരിലേക്ക് അത് എത്തിക്കുക എന്നതാണ് ഉചിതമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.തന്റെ സഹോദരങ്ങളോ അമ്മാവന്മാരോ മറ്റു അടുത്ത ബന്ധുക്കളോ ദാരിദ്ര്യത്തിലാണെങ്കില്‍, ഖത്തറില്‍ നിന്ന് ലോകത്തിന്റെ ഏത് കോണിലേക്കും സകാത്ത് കൈമാറാൻ വിശ്വാസിക്ക് അനുവാദമുണ്ട്,"
ശൈഖ് അസാബ് പറഞ്ഞു.ഒരാള്‍ താമസിക്കുന്ന രാജ്യത്തേക്കാള്‍ വലിയ ദാരിദ്ര്യം അനുഭവിക്കുന്നവർ സ്വന്തം നാട്ടിലുണ്ടെങ്കില്‍ അങ്ങോട്ട് സകാത്ത് കൈമാറുന്നതില്‍ തെറ്റില്ല. സ്വന്തം കുടുംബത്തിലോ ബന്ധുക്കള്‍ക്കിടയിലോ സുഹൃത്തുക്കള്‍ക്കിടയിലോ കഷ്ടത അനുഭവിക്കുന്നവർ ഉണ്ടെങ്കില്‍ അവർക്കാണ് മുൻഗണന നല്‍കേണ്ടത്.
മുസ്‌ലിം ഉമ്മത്ത് എന്നത് ഒരൊറ്റ ശരീരമാണെന്ന തത്വമാണ് ഇവിടെ അടിസ്ഥാനമാകുന്നത്. ഖത്തറിലുള്ളവർക്ക് അവരുടെ നാട്ടിലോ മറ്റ് ദരിദ്ര രാജ്യങ്ങളിലോ സകാത്ത് നല്‍കാവുന്നതാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍, വിവിധ പ്രദേശങ്ങളില്‍ ശേഖരിക്കുന്ന സകാത്ത് അവിടെ ആവശ്യക്കാരില്ലെങ്കില്‍ മദീനയിലേക്കും മറ്റും കൊടുത്തുവിട്ടിരുന്ന കീഴ് വഴക്കം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളവരിലേക്ക് പുണ്യമാസത്തിലെ ഈ ദാനം എത്തിയെന്ന് ഉറപ്പുവരുത്താൻ വിശ്വാസികള്‍ തങ്ങളുടെ വിവേചനബുദ്ധി ഉപയോഗിക്കണം. എന്നാല്‍ വാങ്ങുന്ന വ്യക്തി സകാത്തിന് അർഹനാണോ എന്ന് കൃത്യമായി ബോധ്യപ്പെടണമെന്നും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.