മെയ്ൻസ്; ജർമനിയിലെ മെയ്ൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മലയാളി പുരോഹിതൻ ഫാ. ജോഷി ജോർജ് പൊട്ടയ്ക്കലിന്റെ മെത്രാഭിഷേക ചടങ്ങുകൾ ഈ മാസം 15ന് നടക്കും.
മെയ്ൻസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചടങ്ങുകൾ ആരംഭിക്കുക. തിരുക്കർമ്മങ്ങൾക്ക് മെയ്ൻസ് രൂപതാധ്യക്ഷൻ പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികത്വം വഹിക്കും. ഫ്രൈബുർഗ് ആർച്ച് ബിഷപ് സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇറ്റാറ്റുബയിൽ നിന്നുള്ള ബിഷപ് വിൽമർ സാന്റിൻ എന്നിവർ സഹകാർമികരായിരിക്കും.രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ ലാംഗ്, ഫാ. ഫ്രാങ്ക് ബ്ലൂമേഴ്സ് എന്നിവർക്കൊപ്പം പുതിയ മെത്രാൻ കുർബാന അർപ്പിക്കും.റോമിൽ നിന്നുള്ള സുപ്പീരിയർ ജനറൽ ഫാ. ഡിസിഡേരിയോ ഗാർസിയ, കാനഡയിൽ നിന്നുള്ള ഫാ. ജോയ്സൺ പൊട്ടയ്ക്കൽ (ഫാ. ജോഷിയുടെ സഹോദരൻ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സ്ഥാപനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, കോതമംഗലം ബിഷപ് ജോർജ് മഠത്തിക്കണ്ടവും പങ്കെടുക്കുന്നുണ്ട്.
അഭിഷേക ചടങ്ങിന് ശേഷം മെയ്ൻസ് സെമിനാരിയിൽ സ്വീകരണം നൽകും. വിവിധ സംഗീത സംഘങ്ങൾക്കൊപ്പം മുൾഹൈം-ഒബർഷൗസൻ വികാരിയും മലയാളിയുമായ ഫാ. അജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫാ. ജോഷിയുടെ മാതൃഭാഷയായ മലയാളത്തിൽ ഗാനം അവതരിപ്പിക്കും എന്നത് ചടങ്ങിന്റെ പ്രത്യേകതയാണ്.
‘വിശ്വാസത്താൽ നയിക്കപ്പെടുന്നു’(Per fidem ductus) എന്നതാണ് നിയുക്ത മെത്രാന്റെ ആപ്തവാക്യം (സങ്കീർത്തനം 37:5). ഔദ്യോഗിക ചിഹ്നത്തിൽ അൽഫയെയും ഒമേഗയെയും സൂചിപ്പിക്കുന്ന 'അ', 'ഓ' എന്നീ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ലത്തീൻ, ഗ്രീക്ക് ഭാഷകൾ മാത്രം ഉപയോഗിക്കുന്ന സ്ഥാനീയ മുദ്രയിൽ, എല്ലാ ഭാഷകളും വിശുദ്ധമാണെന്ന സന്ദേശം നൽകാനാണ് മലയാളവും ജർമൻ ഭാഷയും അദ്ദേഹം തിരഞ്ഞെടുത്തതെന്നു ഫാ.ജോഷി ലേഖകനോട് പറഞ്ഞു.
ഫാ. ജോഷി പൊട്ടയ്ക്കൽ: ജീവിതരേഖ ജനനം: 1977 ഏപ്രിൽ 30, മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ മീൻകുന്നം. മാതാപിതാക്കൾ: പരേതരായ ജോർജ് പൊട്ടയ്ക്കൽ, റോസമ്മ ജോർജ്. മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് ഫാ.ജോഷിക്ക്. പൗരോഹിത്യം: 2003 ഡിസംബർ 28-ന് തൃശൂരിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കർമലീത്താ സന്യാസ സമൂഹം ('Order of Carmelites) അംഗമാണ് ഫാ. ജോഷി. ജർമനിയിൽ: 2004-ൽ ഉപരിപഠനത്തിനായി ജർമനിയിലെത്തി. തുടർന്ന് മെയ്ൻസ് രൂപതയിൽ യൂത്ത് ചാപ്ലയിൻ, വികാരി, ഡീനറി തലപ്പത്ത് തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചു.
പ്രധാന പദവികൾ: രൂപതാ ചാൻസലർ, എപ്പിസ്കോപ്പൽ വികാരി, കത്തീഡ്രൽ ചാപ്റ്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടക്കേ ആഫ്രിക്കയിലെ നുമിഡിയയിലുള്ള സെറാമസ്സ (Seramussa) എന്ന പുരാതന രൂപതയുടെ നാമമാത്ര മെത്രാനായാണ് (Titular Bishop) അദ്ദേഹം അറിയപ്പെടുക. ഇദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം 2025 നവംബർ 26ന് വത്തിക്കാനിലും മെയ്ൻസിലും ഒരേസമയം നടന്നിരുന്നു. സിറോ മലബാർ സഭയുടെ പ്രതിനിധി: ജർമനിയിലെ സിറോ മലബാർ വിശ്വാസികളുടെ കാര്യങ്ങളിലും വൈദികരുടെ ഏകോപനത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.