കണ്ണൂർ ; ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ.
2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതികളെയാണ് മധ്യപ്രദേശിൽനിന്ന് പിടികൂടിയത്. ന്യൂഡൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്.ഇവർ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജ പേരുകളിലാണ് കഴിഞ്ഞിരുന്നത്.2016ൽ, വസ്ത്ര വ്യാപാരികൾ എന്ന് പറഞ്ഞ് കുഞ്ഞാമിന താമസിക്കുന്നതിന് തൊട്ടടുത്തുള്ള വാടക വീട്ടിൽ പ്രതികൾ താമസിക്കുകയും കുഞ്ഞാമിനയുമായി സൗഹൃദത്തിലാകുകയുമായിരുന്നു. ഏപ്രിൽ 30ന് രാവിലെ കുഞ്ഞാമിനയെ പ്രതികളുടെ വാടകവീട്ടിൽ വച്ച് കഴുത്തിനും വയറിനും നെഞ്ചിലും മാരകമായി കുത്തിയശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ മാലയും കൈയിൽ ഉണ്ടായിരുന്ന വളയും പണവും കവർച്ച ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
ആന്ധ്രപ്രദേശിലെ ഓംഘോൾ പൊലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി കേരത്തിലേക്കു കടക്കുകയായിരുന്നു. വ്യാജ രേഖകൾ നൽകിയാണ് പ്രതികൾ ഇരിക്കൂറിൽ വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തിന് മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തി. കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകിയാണ് ഫോണിന്റെ സിം കാർഡുകൾ സംഘടിപ്പിച്ചത്. പ്രതികൾ ഒരു സ്ഥലത്തും സ്ഥിരമായി താമസിച്ചിരുന്നില്ല.
ഇരിക്കൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് 2024ൽ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 7 ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കേരളത്തിൽ കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലും തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും മാറിമാറി താമസിച്ച് 10 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു.
കണ്ണൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡിവൈഎസ്പി സുധീർ കല്ലൻ, കണ്ണൂർ റൂറൽ ഡിഎച്ച്ക്യുവിലെ എസ്ഐ അബ്ദുൽ റഹൂഫ്, എസ്ഐമാരായ ഗിരീഷ്, സുധീഷ് എഎസ്ഐ മഞ്ജുള എന്നിവരടങ്ങിയ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.