കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ. വാസുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം നടന്ന ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ വാസു നല്‍കിയ മൊഴികളില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് വീണ്ടും വിളിപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഉടൻ നോട്ടീസ് അയക്കും. സ്വർണപ്പാളികളെ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് എൻ. വാസു കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.പാളികളില്‍ പൂശിയതിന് ശേഷം ബാക്കി വന്ന സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് ഇ.ഡി വിലയിരുത്തുന്നു. പ്രതികളുമായുള്ള ബന്ധത്തിലൂടെ എൻ. വാസു സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. മാർച്ച് ആദ്യവാരം ഹാജരാകാൻ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളില്‍ 41 ദിവസത്തെ റിമാൻഡിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ. വാസു 90 ദിവസത്തെ റിമാൻഡിന് ശേഷം ഫെബ്രുവരി 11-നാണ് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയത്.
2018-19 കാലയളവില്‍ ദേവസ്വം കമ്മീഷണറായും തുടർന്ന് രണ്ട് വർഷം ദേവസ്വം ബോർഡ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഈ കാലയളവില്‍ നടന്ന ഇടപാടുകളിലാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.