കടുത്തുരുത്തി ;എംഡിഎംഎയുമായി വരികയായിരുന്ന 2 യുവാക്കളെ കാർ തടഞ്ഞ് ജില്ലാ ലഹരിമരുന്ന് വിരുദ്ധ സ്പെഷൻ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) കടുത്തുരുത്തി പൊലീസും ചേർന്ന് സാഹസികമായി പിടികൂടി.
തെള്ളകം വലിയകാലായിൽ വീട്ടിൽ നാദിർഷ നിഷാദ് (26), സുഹൃത്ത് ആർപ്പൂക്കര കണിച്ചേരിയിൽ വീട്ടിൽ ആൽബിൻ ബാബു (24) എന്നിവരാണ് 140 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇന്നലെ 3.30നു കോട്ടയം – എറണാകുളം റോഡിൽ മുട്ടുചിറ പട്ടാളമുക്കിലാണു സംഭവം. ബെംഗളൂരുവിൽനിന്നു ലഹരിമരുന്നുമായി ഇവർ വരുന്നതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് വിവരം ലഭിച്ചിരുന്നു.തലയോലപ്പറമ്പ് തലപ്പാറ മുതൽ പിന്തുടർന്ന പൊലീസ് ഇവരെ പട്ടാളമുക്കിൽ എത്തിയപ്പോൾ വിലങ്ങിത്തടഞ്ഞു. കാർ പിന്നോട്ടെടുത്ത് ഡാൻസാഫ് സംഘത്തിന്റെ കാർ ഇടിച്ചുതെറിപ്പിച്ച് കടക്കാൻ ശ്രമിച്ചതോടെ ഡാൻസാഫ് അംഗങ്ങൾ ലഹരിസംഘത്തിന്റെ കാറിന്റെ ചില്ല് തകർത്തു. കാറിന്റെ താക്കോൽ ഊരിയെടുത്ത് ഇരുവരെയും പിടികൂടുകയായിരുന്നു. ജില്ലയിൽ സമീപനാളുകളിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് 6 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. വൈക്കം തഹസിൽദാർ ബിബിൻ ഭാസ്കറിന്റെ സാന്നിധ്യത്തിലാണ് ഇരുവരെയും ദേഹപരിശോധന നടത്തിയത്. നാദിർഷ നിഷാദിന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്നാണ് മൂന്നു പ്ലാസ്റ്റിക് ഡെപ്പികളിൽ കവറിൽ പൊതിഞ്ഞുസൂക്ഷിച്ച എംഡിഎംഎ പിടികൂടിയത്. കടുത്തുരുത്തി എസ്ഐ കെ.എസ്. ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെത്തത്. നാദിർഷയും ആൽബിനും മുൻപും ലഹരിമരുന്നു കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
പിന്തുടർന്നത് 14 കിലോമീറ്റർ കടുത്തുരുത്തി ∙ ലഹരിമരുന്നുമായി കാറിൽ പാഞ്ഞ യുവാക്കളെ 14 കിലോമീറ്റർ സാഹസികമായി പിന്തുടർന്നാണ് ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്പെഷൻ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) പിടികൂടിയത്. തിരക്കേറിയ കോട്ടയം–എറണാകുളം റോഡിലൂടെ കാറിൽ പാഞ്ഞ സ്പെഷൻ ആക്ഷൻ ഫോഴ്സും യുവാക്കളും പലപ്പോഴും അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.പട്ടാളമുക്കിൽ കുത്തുകയറ്റവും വളവും ഉള്ള ഭാഗത്താണ് ലഹരിസംഘത്തിന്റെ കാർ മറികടന്ന് തടഞ്ഞത്. മുൻപും ലഹരിക്കടത്തിന് ഉപയോഗിച്ചിട്ടുള്ള കാറിന്റെ വിവരങ്ങൾ ഡാൻസാഫിന്റെ കൈവശം ഉണ്ടായിരുന്നത് സഹായകമായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.