കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടത്ത് ആരായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നത് ആകാംക്ഷയുണ്ടാക്കുന്നതായിരുന്നു. യുവനേതാവ് അഡ്വ. വി പി അബ്ദുള്‍ റഷീദിനാണ് പിണറായി വിജയനെ നേരിടാന്‍ പാര്‍ട്ടി തെരഞ്ഞെടുത്തത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി മെമ്പറായ അബ്ദുള്‍ റഷീദ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ 2021ലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. 55 വര്‍ഷത്തോളം ഇടതു കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെച്ച് തോല്‍വിക്കിടയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയാണ്.
പാലയാട് കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍എല്‍ബി പാസായ അബ്ദുള്‍ റഷീദ് കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കടന്നുവരവ്. ഈ കാലയളവില്‍ ജീവന് അപകടത്തിലാന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു വര്‍ഷം പൊലീസ് സുരക്ഷയിലായിരുന്നു പഠനം.
കോണ്‍ഗ്രസിന്റെ ബാലജനസംഘടനയില്‍ വളരെ ചെറുപ്പം മുതല്‍ സജീവമായിരുന്നു അബ്ദുള്‍ റഷീദ്. പിന്നീട് കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കെപിസിസി അംഗമെന്ന നിലയില്‍ കാസര്‍ഗോഡ് ജില്ലയുടെ സംഘടന ചുമതലയുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ എം വി ഗോവിന്ദന് മാസ്റ്റര്‍ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടി. 50000 വോട്ടില്‍ നിന്ന് വോട്ട് വിഹിതം 70000 മായി ഉയര്‍ത്തി. പരാജയപ്പെട്ടിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ ശ്രദ്ധേയനാക്കിയത്.
കെ. കെ ഹംസ- മറിയം ദമ്പതികളുടെ മകനാണ്. മുസ്ലിം ലീഗ് നേതാവും എളയവൂര്‍ ഗ്രാമപഞ്ചായത് മെമ്പര്‍, പള്ളിക്കുന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍, കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വനിതാ ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന റോഷ്നി ഖാലിദിന്റെയും റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ പി ഖാലിദിന്റെയും മകള്‍ ഡോ. ഷഹലയാണ് ഭാര്യ. മക്കള്‍ മുഹമ്മദ് റഷ്ദാന്‍(5) , ഇനാറ ഫാത്തിമ (1).






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.