ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം ഭക്ഷ്യ-സേവന മേഖലകളെ ആശങ്കയിലാഴ്ത്തുന്നു.
ഇന്ധന വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ റെസ്‌റ്റോറൻ്റുകളും ഹോട്ടലും ഉള്‍പ്പെടെയുള്ള ഭക്ഷണശാലകൾ ദിവസങ്ങൾക്കുള്ളിൽ അടച്ചുപൂട്ടുമെന്ന് റെസ്റ്റോറൻ്റ് അസോസിയേഷനുകൾ മുന്നറിയിപ്പ് നൽകി.വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാനായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സംഘർഷം ഇന്ത്യയിലെ എൽപിജി വിതരണം ഉൾപ്പെടെയുള്ളവ തടസപ്പെടുത്തിയിട്ടുണ്ട്. അതേസയമം, ഗാർഹിക പാചകവാതക വിതരണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇത് ഹോട്ടലുകളേയും റെസ്റ്റോറൻ്റുകളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, വ്യവസായ ശാലകൾ എന്നിവടങ്ങളിലേയ്‌ക്കുള്ള എൽപിജി വിതരണത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ (ഒഎംസി) മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ (ഇഡി) ഒരു കമ്മിറ്റിയാണ് രൂപീകരിച്ചത്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം പെട്ടെന്ന് നിർത്തിവച്ചതിനാൽ മാർച്ച് 10 മുതൽ നഗരത്തിലെ ഹോട്ടൽ, റെസ്റ്റോറൻ്റ് പ്രവർത്തനങ്ങളിൽ തടസം നേരിടുമെന്ന് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ പ്രസ്‌താവന ഇറക്കി.
ഹോട്ടൽ വ്യവസായം ഒരു അവശ്യ സേവനമായതിനാൽ ദൈനംദിന ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാർ, വിദ്യാർത്ഥികൾ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരെ ഇത് ബാധിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.
കൂടാതെ, ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്നതുവരെ ഹോട്ടലുകള്‍ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർ ഈ വിഷയത്തിൽ ഉടനടി ഉചിതമായ നടപടി സ്വീകരിക്കുകയും വാണിജ്യ ഗ്യാസ് വിതരണം പുനരാരംഭിക്കുകയും ഹോട്ടൽ വ്യവസായത്തിന് സഹകരണം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ പറഞ്ഞു.
വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ, റെസ്റ്റോൻ്റ് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എച്ച്ആർഐ) വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിക്ക് വിഷയവുമായി ബന്ധപ്പെട്ട് കത്ത് എഴുതിയിട്ടുണ്ട്. മാർച്ച് 5 ലെ സർക്കാർ ഉത്തരവ് ഉദ്ധരിച്ച് നിരവധി വിതരണക്കാർ വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടഞ്ഞുവയ്ക്കുന്നുണ്ടെന്ന് എഫ്എച്ച്ആർഐ പറഞ്ഞു.
അതുകൊണ്ട് തന്നെ, ഭക്ഷ്യ സേവന മേഖലകൾക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമല്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു ഔപചാരിക വിശദീകരണം പുറപ്പെടുവിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കത്തിൽ പറയുന്നുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ എല്ലാ എണ്ണ വിപണന കമ്പനികൾക്കും വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും എഫ്എച്ച്ആർഐ സെക്രട്ടറി ജനറൽ ജെയ്‌സൺ ചാക്കോ കത്തിൽ പറഞ്ഞു.
വാണിജ്യ എൽപിജി സിലിണ്ടർ വിതരണക്കാർ റെസ്റ്റോറൻ്റിലേയ്‌ക്കുള്ള തങ്ങളുടെ വിതരണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നുണ്ടെന്നും ഇത് "ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും" നാഷണൽ റെസ്റ്റോറൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) പറഞ്ഞു, ഈ വിഷയത്തിൽ വ്യക്തത വരുത്താനും സർക്കാരിനോട് ആവശ്യപ്പെട്ടു.
"നിലവിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, ഉയർന്ന എൽപിജി ഉൽപ്പാദനത്തിന് എണ്ണ ശുദ്ധീകരണശാലകൾക്ക് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, ഇത്തരത്തിൽ അധികമായി ഉത്‌പ്പാദിപ്പിക്കുന്ന എൽപിജി ഗാർഹിക ഉപയോഗത്തിനായി നൽകുന്നതായിരിക്കും" എന്ന് പെട്രോളിയം മന്ത്രാലയം എക്‌സിൽ പറഞ്ഞിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഗാർഹികേതര സ്ഥാപനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. വീടുകളിലേക്കുള്ള ഗാർഹിക എൽപിജി വിതരണത്തിന് മന്ത്രാലയം മുൻഗണന നൽകുകയും പൂഴ്ത്തിവയ്പ്പ്/കരിഞ്ചന്ത എന്നിവ ഒഴിവാക്കാനായി 25 ദിവസത്തെ ഇൻ്റർ-ബുക്കിങ് സമയം ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.