കണ്ണൂർ :കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കയ്യാങ്കളി.
മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തേയും പിടിച്ചു മാറ്റിയത്. പ്രധാന ഗെയ്റ്റിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്.മറ്റൊരു വാതിലിലൂടെ മേയർ പി.ഇന്ദിര ഓഫിസിലേക്ക് പോകാൻ ശ്രമിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. ‘മേയർ ഗോ ബാക്ക്’ എന്ന വിളികളോടെ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. മേയറെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. തുടർന്ന് എൽഡിഎഫ് പ്രതിഷേധക്കാർ പന്തലിലേക്ക് പിൻവാങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ മേയറെ മർദിച്ചുവെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മേയറെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചപ്പോൾ പൊലീസ് നോക്കി നിന്നു എന്നും പൊലീസ് ഗുണ്ടായിസം കാണിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.
എൽഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റെന്നും ആരോപണമുണ്ട്.കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് നിർദേശിച്ച പദ്ധതികളെല്ലാം കോർപറേഷൻ ഏറ്റെടുക്കാതെയോ അനുമതി നൽകാതെയോ മുടക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് മാർച്ച് ഉദ്‌ഘാടനം ചെയ്തു.
മണ്ഡലത്തിൽ വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം അനുവദിക്കാത്തതിനാൽ തുടർ നടപടികളിലേക്കു കടക്കാനായില്ല. എംഎൽഎ ഫണ്ടിലും ബജറ്റ് ഫണ്ടിലും അനുവദിച്ച പല റോഡുകളുടെയും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാത്തതു കാരണം ഭരണാനുമതി ലഭിക്കുന്നില്ല.
ജില്ലാ ഹോമിയോ ആശുപത്രിക്കായി എംഎൽഎ ഫണ്ടുപയോഗിച്ച് കെട്ടിടനിർമാണം തുടങ്ങിയെങ്കിലും കോർപറേഷൻ സ്‌റ്റോപ് മെമ്മോ നൽകിയതോടെ അതും മുടങ്ങിയെന്നും എൽഡിഎഫ് ആരോപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.