വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ മുറിവുകൾ ഉണക്കി വയനാട് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു.
ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച അത്യാധുനിക ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയത്. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ അതിജീവനത്തിൻ്റെ കേരള മാതൃകയെ മുഖ്യമന്ത്രി പുകഴ്ത്തി. "ഒറ്റ രാത്രികൊണ്ട് ഒരു നാട് തന്നെ ഇല്ലാതായ വലിയ യാതനയിൽ നിന്നാണ് നമ്മൾ ഈ അതിജീവനം കെട്ടിപ്പടുത്തത്" അദ്ദേഹം പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് ദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.
ടൗണ്‍ഷിപ്പിൻ്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ആദ്യഘട്ട ഗുണഭോക്താക്കളായി 178 കുടുംബങ്ങള്‍. അവര്‍ക്ക് അവരുടെ ഭൂമിയുടെ പട്ടയം നല്‍കുകയാണ്. ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കും ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ വീട് കൈമാറുന്നതായിരിക്കും. അവരുടെ വീടുകളുടെ പണിയും അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
അടുത്ത മഴക്കാലത്തിനു മുന്‍പ് മുഴുവന്‍ ദുതന്തബാധിതര്‍ക്കും സ്വന്തം വീടും ഭൂമിയും നല്‍കി പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇപ്പോള്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യം ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യജ്ഞം എന്നതാണ്. അപ്രതീക്ഷിതമായി ഒറ്റ രാത്രികൊണ്ട് ഒരു നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥ, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്ന അവസ്ഥ, ജീവനോപാധികള്‍ ഇല്ലാതാകുന്ന നില, ശാരീരികമായ അവശതകള്‍ ഏറ്റുവാങ്ങേണ്ടി വന്നവര്‍ അങ്ങനെ ഒട്ടേറെ യാതനകള്‍ അനൂഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവച്ചത്.
ഏതു നാടും പകച്ചു നിന്നു പോകുന്ന ഘട്ടമാണ്. ആ ഒരു അവസ്ഥയില്‍ നിന്നാണ് നമ്മള്‍ ആരംഭിക്കുന്നത്.മരുന്ന് പല രോഗങ്ങള്‍ക്കും പരിഹാരമാണ്. പക്ഷേ മാനസികമായ വേദനകള്‍ക്ക് പരിഹാരമല്ല. ആ വേദനകളില്‍ പരസ്പരം ആശ്വാസമാകാന്‍ കഴിയും. പല നഷ്ടങ്ങളും നികത്താന്‍ നമുക്ക് ആകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിൻ്റെ ആഘാതത്തില്‍നിന്ന് പതിയെ പുറത്തുവരാന്‍ സഹായിക്കാന്‍ കഴിയും. അതൊക്കയാണ് മനുഷ്യത്വത്തിൻ്റെ സവിശേഷത. ആ സവിശേഷതയാണ് മുണ്ടക്കൈ ചൂരല്‍മല അതിജീവനത്തില്‍ കാണാന്‍ കഴിഞ്ഞത്. സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ, പാരസ്പര്യത്തിൻ്റെ കേരള മാതൃക ഒരിക്കല്‍ക്കൂടി ലോകം കണ്ടറിഞ്ഞു.
അതായിരുന്നു ഈ അതിജീവനം. ഇവിടെ തടസങ്ങള്‍ ഏറെ ഉണ്ടായി. വ്യാജപ്രചരണം മുതല്‍ കേന്ദ്രസഹായ നിഷേധം വരെ. ദുരന്ത ബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. കോടതി വ്യവഹാരങ്ങള്‍ വേറൊരു ഭാഗത്തു നടന്നു.ദുരന്ത ബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ നാടും ജനങ്ങളും ഒന്നടങ്കം തയാറായി.
നാട്ടില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ ഐക്യം പ്രകടമായിരുന്നു. വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഓഫ് റോഡ് ഡ്രൈവര്‍മാര്‍ തുടങ്ങി കേരളത്തിൻ്റെ സമസ്ത മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു. അതി വേഗം ക്യാമ്പുകള്‍ സജ്ജമായി.ടൗൺഷിപ്പിൻ്റെ സവിശേഷതകൾ
ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ കണക്കനുസരിച്ച് 402 കുടുംബങ്ങളിലെ 1662 പേരാണ് ഇവിടെ താമസിക്കുക. ടൗണ്‍ഷിപ്പ് കൊണ്ട് വിഭാവനം ചെയ്തത് ആളുകള്‍ക്ക് കുറച്ച് വീടുകള്‍ നിര്‍മിച്ചു കൊടുക്കുക എന്നതു മാത്രമല്ല, അവരെ കൂടുതല്‍ മെച്ചപ്പെട്ട ആവാസവ്യവസ്ഥയിലേക്ക് എത്തിക്കുക എന്നത് സര്‍ക്കാരിൻ്റെ ലക്ഷ്യമായിരുന്നു. നഷ്ടപ്പെട്ടതിനെക്കാള്‍ മെച്ചപ്പെട്ടതാക്കുക അതാണ് ദുരന്ത നിവാരണത്തിൻ്റെ അടിസ്ഥാന തത്വം. അത് പാലിക്കപ്പെടുന്ന രീതിയിലാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്യുന്നത്.
ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാള്‍, ഡിസാസ്റ്റര്‍ ഷെല്‍റ്റര്‍, ഫുട്ബോള്‍ ഗ്രൗണ്ട്, ഡിസാസ്റ്ററ്റര്‍ മെമ്മോറിയല്‍, കടമുറികള്‍, ഭൂഗര്‍ഭ വൈദ്യുതി ശൃംഖല, ഓരോ വീടിനും സോളാര്‍ പവര്‍ പ്ലാൻ്റ്, ഡ്രയിനേജ് സംവിധാനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.അഞ്ച് സോണുകളായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തത്. 35 ക്സസ്റ്ററുകളായാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീന്‍ സ്പേസ് നടുമുറ്റമുണ്ട്.
ഈ നടുമുറ്റത്തിനു ചുറ്റും അഞ്ചര മീറ്റര്‍ വീതിയില്‍ റോഡ്. ഈ റോഡിനെ ഫെയ്സ് ചെയ്താണ് ഓരോ ക്ലസ്റ്ററിലെയും വീടുകളുള്ളത്. ഗ്രീന്‍ സ്പേസ് മുതിര്‍ന്നവര്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്നതിന് ഉപകരിക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിന് ഉപകരിക്കും, എന്തെങ്കിലും ആവശ്യം വന്നാല്‍ കൂടിച്ചേരാനുള്ള സ്ഥലമായി ഉപയോഗിക്കാം, ചെറിയ അടുക്കള തോട്ടമായും ഉപയോഗിക്കുന്നതിനും സഹായകമാണ്.എട്ട് മുതല്‍ 20 വരെ വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ ക്ലസ്റ്ററും. ഏഴ് സെൻ്റാണ് ഓരോരുത്തരുടെയും വ്യക്തിഗത ഹൗസ് പ്ലോട്ടുകള്‍.
ഓരോ ഭൂമിക്കും പ്രത്യേകം പട്ടയം നല്‍കും. വീടുകളും പൊതുനിര്‍മിതികളും പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അതാണ് വീടിൻ്റെ പ്രത്യേകത. ഓരോ വീടും 90 സെ.മീ വീതിയിലുള്ള 9 കോണ്‍ക്രീറ്റ് ഭിത്തികളാലാണ് നിര്‍മിച്ചിരിക്കുന്നത്. അതോടൊപ്പം തറനിരപ്പിലും റൂഫ് ലെവലിലും മേല്‍ക്കൂര ലെവലിലും ഒന്നരയടി ഉയരത്തില്‍ ബീമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ കാണുന്നത് ഒരുനില കെട്ടിടമാണെങ്കിലും മുകളില്‍ ഇനിയും നിര്‍മിതി വേണമെന്ന് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് തോന്നുകയാണെങ്കില്‍ അത് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മിതി.
അതോടൊപ്പം വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാമഗ്രികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. നിര്‍മാണത്തിൻ്റെ ഓരോ ഘട്ടത്തിലും ഗുണമേന്‍മ പൂര്‍ണമായും ഉറപ്പാക്കിയിട്ടുണ്ട്. നിര്‍മാണത്തിനുപയോഗിക്കുന്ന ഓരോ സാധന സാമഗ്രിയും നിര്‍മാണ സ്ഥലത്ത് തന്നെ സജ്ജീകരിച്ചിട്ടുള്ള ലാബില്‍ പരിശോധിക്കും. അതിനുശേഷം മാത്രമാണ് ഉപയോഗിച്ചത്. അതോടൊപ്പം മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സിയുടെ ടെസ്റ്റിനും വിധേയമാക്കും. 58 തരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഓരോ വീടിൻ്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.