ആലപ്പുഴ :സിപിഎമ്മുമായി അകന്ന മുൻമന്ത്രി ജി.സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കും.
അമ്പലപ്പുഴ മണ്ഡലത്തിൽനിന്നു ജനവിധി തേടുമെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. സ്വതന്ത്ര സ്ഥാനാർഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ലെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണെന്നും പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ലെന്നും പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്, പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും.
സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചു നോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ എന്നും യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇല്ലെന്നും സുധാകരൻ പറഞ്ഞു.സിപിഎം നേതാക്കളുടെ സംഘം സുധാകരനെ ഇന്നലെ രാത്രി വീട്ടിലെത്തി കണ്ടിരുന്നു. വാർത്താസമ്മേളനം മാറ്റണമെന്നും പാർട്ടിക്കെതിരെ നിലപാടെടുക്കുകയോ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയോ ചെയ്യരുതെന്നുമായിരുന്നു നേതാക്കളുടെ ആവശ്യം.
ജില്ലാ സെക്രട്ടറി ആർ.നാസർ, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, കെ.രാഘവൻ, എം.സത്യപാലൻ, മനു സി.പുളിക്കൽ, എ.മഹേന്ദ്രൻ, കെ.ജി.രാജേശ്വരി എന്നിവരാണു പാർട്ടി ദൗത്യവുമായി എത്തിയത്.സുധാകരന്റെ വീട്ടിൽനിന്നു മടങ്ങിയ ശേഷം നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫിസിൽ ഒത്തുചേർന്നു ചർച്ച നടത്തി പിരിഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നു സംഘത്തിന്റെ സന്ദർശനം. ഇതിനിടെ, സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചെന്നും വാർത്ത പരന്നു. എന്നാൽ മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നാണു സുധാകരൻ പറഞ്ഞത്. സുധാകരനെ ബന്ധപ്പെടാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണു വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.