കുന്നമ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്കു മുന്നിൽ പ്രതീകാത്മകമായി കുടിൽകെട്ടി സമരം നടത്തി ഡിവൈഎഫ്ഐ. ദുരന്തബാധിതർക്കായി ജനങ്ങളിൽ നിന്നും പണം പിരിച്ചിട്ടും കോൺഗ്രസ് ഇതുവരെയായിട്ടും ഭവന പദ്ധതി ആരംഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തിയത്. പിന്നാലെ വാഹനത്തിലെത്തിച്ച മുളത്തടികൾ ഉപയോഗിച്ചു കുടിൽ കെട്ടുകയായിരുന്നു. ‘വീടെവിടെ കോൺഗ്രസേ’ എന്നെഴുതിയ ബാനർ കുടിലിനു മുന്നിൽ ഉയർത്തി. ഒരു മണിക്കൂറോളം സ്ഥലത്തു പ്രതിഷേധിച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. തുടർന്നു കുന്നമ്പറ്റ ടൗണിലും പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കുടിൽ കെട്ടി.
ഭവനനിർമാണത്തിനുള്ള പെർമിറ്റ് പോലും ഇതുവരെയായിട്ടും കോൺഗ്രസ് വാങ്ങിയിട്ടില്ലെന്നും ദുരന്തബാധിതരെ മുൻനിർത്തി പണം പിരിച്ചു മുക്കിയ കോൺഗ്രസിനെ തുറന്നുകാണിക്കാൻ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം നടത്തുമെന്നും വസീഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ആർ.ജിതിൻ അധ്യക്ഷത വഹിച്ചു.
സമരം നടത്തുന്ന പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകനും മുണ്ടക്കൈ മുൻ വാർഡ് അംഗവുമായ അബ്ദുൽ കലാമും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
സമരം നടക്കുന്നതിനിടയിൽ കാറിലെത്തിയ അബ്ദുൽ കലാം ഡിവൈഎഫ്ഐക്കാർ തെമ്മാടിത്തരമാണു കാണിക്കുന്നതെന്നു പറഞ്ഞതാണു വാക്കേറ്റത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡിവൈഎഫ്ഐക്കാർ സമരാഭാസം നടത്തുകയാണെന്നും അബ്ദുൽ കലാം പറഞ്ഞു. ഇതോടെ കാറിനു ചുറ്റും തടിച്ചു കൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ കലാമിനെ ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് എത്തിയാണു പ്രവർത്തകരെ ശാന്തരാക്കിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.