മൂവാറ്റുപുഴ: രൂക്ഷമായ വേനലിൽ പോലും പൈനാപ്പിളിനു വിലയിടിവ്. പൈനാപ്പിൾ വിപണിയിൽ കഴിഞ്ഞ 4 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില കൂപ്പുകുത്തിയതോടെ കർഷകർ വലിയ പ്രതിസന്ധിയിലായി. ഉൽപാദന ചെലവ് 50 ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ വിലയിടിവ് കർഷകരുടെ നടുവൊടിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പൈനാപ്പിൾ വിലയിൽ പകുതിയോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പെഷൽ ഗ്രേഡ് പൈനാപ്പിളിനു 2024ൽ കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 34 രൂപ മാത്രമാണ് ലഭിക്കുന്നത്. 2023-24 കാലഘട്ടത്തിൽ 53 രൂപയുണ്ടായിരുന്ന പഴുത്ത പൈനാപ്പിളിന് ഇപ്പോൾ 33 രൂപ മാത്രമാണ് വിപണി വില. പച്ച പൈനാപ്പിളിന് കിലോയ്ക്ക് 32 രൂപയായി വില താഴ്ന്നു.
കനത്ത ചൂട് മൂലം പൈനാപ്പിൾ പാകമാകാൻ സാധാരണയേക്കാൾ 20 ദിവസം അധികമെടുത്തു. റമസാൻ വിപണി ലക്ഷ്യമാക്കി നടക്കേണ്ടിയിരുന്ന വിളവെടുപ്പ് ഇതോടെ വൈകുകയും ഇപ്പോൾ എല്ലാ തോട്ടങ്ങളിലും ഒരേസമയം വിളവെടുപ്പ് നടക്കുകയും ചെയ്തത് വിപണിയിൽ ലഭ്യത കൂട്ടി. റമസാനും ഹോളിയും ഒരേസമയം വന്നത് ഉത്തരേന്ത്യയിലേക്കുള്ള ലോറി സർവീസുകളെ ബാധിച്ചു. ഡ്രൈവർമാർ അവധിയിൽ പ്രവേശിച്ചതോടെ ലോറി ക്ഷാമം മൂലം പൈനാപ്പിൾ വിളവെടുത്ത് ലോഡുകൾ കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അപ്പോൾ വിളവെടുക്കാൻ കഴിയാതിരുന്ന പൈനാപ്പിൾ പഴുത്ത് വിപണിയിലേക്ക് വലിയ തോതിൽ എത്തുകയും ചെയ്തതോടെ വിലയിടിവിന് ആക്കം കൂട്ടി. നിലവിൽ വിപണിയിൽ പ്രതീക്ഷിച്ച രീതിയിലുള്ള ഡിമാൻഡ് ഇല്ലാത്തതും കർഷകർക്ക് തിരിച്ചടിയായി.4 വർഷം മുൻപത്തെ അപേക്ഷിച്ച് കൃഷി ചെലവിൽ 50 ശതമാനത്തോളം വർധന ഉണ്ടായിട്ടുണ്ട്.
വളം, കൂലി, അനുബന്ധ ചെലവുകൾ എന്നിവ വർധിച്ചിട്ടും ഉൽപന്നത്തിന് ലഭിക്കുന്ന വില കുറയുന്നത് കർഷകരെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. സ്കൂൾ അവധി ആരംഭിക്കുന്നതോടെ ജൂസ് കടകളിലും മറ്റും പൈനാപ്പിൾ ഉപയോഗം കൂടുമെന്നും ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങൾ വരുന്നതോടെ വിപണിയിൽ ചെറിയ മുന്നേറ്റം ഉണ്ടാകുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.