ആലപ്പുഴ: നേതൃത്വത്തെ പരസ്യമായി ചോദ്യംചെയ്തും സ്വന്തംനിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചും പാർട്ടി വിട്ട ജി. സുധാകരനെ ചെറുക്കാൻ സിപിഎം. ആലപ്പുഴയിൽ സംസ്ഥാനനേതാക്കളെയടക്കം രംഗത്തിറക്കിക്കൊണ്ട് നേരിടാനാണ് പാർട്ടി തീരുമാനം. ശനിയാഴ്ച ആലപ്പുഴയിൽ സുധാകരനെതിരേ സിപിഎം പ്രകടനം നടത്തി. അമ്പലപ്പുഴയിൽ സ്ഥാനാർഥിയായി മത്സരിക്കുന്നതോടെ സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ് തിരഞ്ഞെടുപ്പ് പോരാട്ടം.
പുന്നപ്രയിൽ സിപിഎം നടത്തിയ പ്രതിഷേധയോഗം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാത, എച്ച്. സലാം എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബഹുജനമാർച്ചും വിശദീകരണയോഗവും സംഘടിപ്പിച്ച് ജി.സുധാകരനെ നേരിടാനും പാർട്ടിക്ക് യാതൊരുവിധ ക്ഷീണവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുക കൂടിയാണ് സിപിഎം ലക്ഷ്യമിടുന്നത്. മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടിവന്നേനെയെന്ന് ആർ നാസർ പറഞ്ഞു.
സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും പാർട്ടിക്കൊപ്പം ചേർത്തുനിർത്തി ഇത്രയുംനാൾ മുന്നോട്ടുകൊണ്ടുപോയി. അങ്ങനെപോയൊരു സഖാവിന് 80-ാം വയസ്സിൽ ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളത് ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയെ തോൽപ്പിക്കാൻ കോൺഗ്രസിനെയും പിടിച്ചുകൊണ്ടുവന്നാൽ ചുട്ടമറുപടി ജനങ്ങൾ നൽകുമെന്നും ആർ. നാസർ പറഞ്ഞു. സുധാകരൻ പാർട്ടിയെ ചതിച്ചു, പാർട്ടിയെ ചതിച്ചാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന വാദമാണ് സിപിഎം പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതുയോഗങ്ങളിൽ സംസ്ഥാനനേതാക്കളെ പങ്കെടുപ്പിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കോ കടന്നാക്രമണങ്ങൾക്കോ മുതിരാതെ വർഗവഞ്ചകനെന്ന് മുദ്രകുത്തി ജനങ്ങളോട് വിശദീകരിക്കാനാണ് പാർട്ടി നീക്കം. അതിന്റെ തുടക്കമെന്ന നിലയിലാണ് ശനിയാഴ്ച വൻ ജനാവലിയടങ്ങുന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അതേസമയം വിഷയത്തിൽ ജാഗ്രത പാലിക്കാനും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലുംമറ്റും സുധാകരൻ ഒരു ചർച്ചാവിഷയമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻമുതൽ ജനറൽ സെക്രട്ടറി എം.എ. ബേബിവരെയുള്ളവരുരടക്കം കരുതലോടെയാണ് പ്രതികരിച്ചത്. സുധാകരനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ല. 'കുലംകുത്തികളെ കാലം വർഗവഞ്ചകനെന്നു വിളിക്കും', 'വർഗവഞ്ചകന് മാപ്പില്ല' തുടങ്ങിയ കുറ്റപ്പെടുത്തലുകളുമായി അമ്പലപ്പുഴയിൽ സി.പി.എം. പ്രവർത്തകർ പോസ്റ്റർപ്രചാരണം നടത്തിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.