ന്യൂഡൽഹി: ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്ന കപ്പലുകൾ വിട്ടയക്കാൻ ഇറാൻ ഉപാധി വച്ചെന്ന വാർത്തകൾ തള്ളി വിദേശകാര്യ മന്ത്രാലയം. തടഞ്ഞുവച്ചിരിക്കുന്ന മൂന്ന് ടാങ്കറുകൾ വിട്ടുനൽകിയാൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാമെന്ന് ഇറാൻ നിർദേശിച്ചുവെന്ന റിപ്പോർട്ടുകളാണ് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയുമായി ബന്ധപ്പെട്ട് ഇത്തരമൊരു കൈമാറ്റത്തിന് ഇറാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിരിച്ചറിയൽ രേഖകളിൽ മാറ്റം വരുത്തിയെന്നും നിയമവിരുദ്ധമായി ചരക്ക് കൈമാറ്റം നടത്തിയെന്നും ആരോപിച്ച് അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ, സ്റ്റെല്ലാർ റൂബി എന്നീ മൂന്ന് ടാങ്കറുകൾ ഇന്ത്യ പിടിച്ചെടുത്തതായി നേരത്തെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാനുമായി ഇത്തരത്തിലുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പിടിച്ചെടുത്ത മൂന്നു കപ്പലുകളും ഇറാന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഈ കപ്പലുകൾ മുംബൈ തീരത്താണുള്ളത്. ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി ഇറാനുമായും മറ്റു രാജ്യങ്ങളുമായും ചർച്ചകൾ നടന്നുവരികയാണെന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. മാനുഷിക പരിഗണന നൽകിയുള്ള സഹായങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങൾക്കിടയിലും നന്ദാദേവി എന്ന എൽപിജി വാഹിനിക്കപ്പൽ ചൊവ്വാഴ്ച ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. മറ്റൊരു കപ്പലായ ശിവാലിക് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നു. നിലവിൽ 611 ജീവനക്കാരുമായി 22 ഇന്ത്യൻ കപ്പലുകൾ കൂടി ഗൾഫ് മേഖലയിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.