കൊച്ചി: കുറച്ച് ദിവസങ്ങളായി രാജ്യാന്തര തലത്തിൽ ആശങ്കയ്ക്ക് കാരണമായ ഇറാൻ – യുഎസ്, ഇസ്രയേൽ യുദ്ധം അവസാനത്തിലേക്കോ? യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ നിക്ഷേപകർക്കിടയിലെ സംസാര വിഷയം. പിന്നാലെ സ്വർണവിലയും പതിയെ കയറിത്തുടങ്ങി. രാജ്യാന്തര വിപണിയിൽ സ്വർണവില 1.5 ശതമാനത്തോളം നേട്ടത്തിലാണ്. ഔൺസിന് 5,162 ഡോളർ എന്ന നിലയിലാണ് നിലവിലെ വ്യാപാരം. സംസ്ഥാനത്തെ സ്വർണവിലയിലും വർധനയുണ്ട്. ഗ്രാമിന് 65 രൂപ കയറി 14,885 രൂപയായി. പവൻ വിലയില്‍ 520 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 1,19,080 രൂപ.
18 കാരറ്റ് സ്വർണം ഗ്രാമിന് 12,285 രൂപയാണ് വില. ചില ജ്വല്ലറികളില്‍ ഗ്രാമിന് 12,230 രൂപയ്ക്കും വിൽപന നടക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് അഞ്ചു രൂപ വർധിച്ച് 290 രൂപയിലുമെത്തി. ഇന്നത്തെ വിലയിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.35 ലക്ഷം രൂപ വേണം. മൂന്നു ശതമാനം ജിഎസ്ടി, 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് അതിന്‍റെ നികുതി എന്നിവ സഹിതമാണിത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു ശതമാനം മുതൽ മുപ്പതു ശതമാനം വരെയാണ് സംസ്ഥാനത്ത് പണിക്കൂലി ഈടാക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇന്നലെ കത്തിക്കയറിയ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതും അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് കുറഞ്ഞതും കൂടിയായപ്പോൾ രാജ്യാന്തര വിപണിയിൽ സ്വർണത്തിലെ ട്രെൻഡ് മാറി. ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്നാണ് ട്രംപിന്‍റെ പ്രസ്താവന.
ഇറാന്‍റെ നാവികസേന, വ്യോമസേന എന്നിവ പൂർണമായും ഇല്ലാതായി. അവരുടെ ആശയ വിനിമയ സംവിധാനങ്ങളും നിലച്ചു. യുദ്ധം ഉടൻ തീരുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൂഡ് ഓയിൽ വില പിടിവിട്ടു കുതിച്ചതോടെ ഇറാനിലെ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപിന് ഉപദേശം ലഭിച്ചതായി ഇന്നലെ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധം കൂടുതൽ കാലം തുടരുന്നത് യുഎസിൽ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് മുന്നറിയിപ്പ്. റഷ്യൻ ക്രൂഡ് ഓയിലിൽ കൂടുതൽ ഇളവുകൾ നൽകാനും ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ വിപണിയിലേക്ക് കൂടുതൽ ക്രൂഡ് ഓയിൽ എത്തുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ഇതോടെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
ഇതിന് പിന്നാലെ ഡോളറിലെ നിക്ഷേപവും ആളുകൾ പിൻവലിക്കാൻ തുടങ്ങി. സ്വർണത്തിലെ ഡിമാൻഡും വർധിച്ചു. എന്നാല്‍ പശ്ചിമേഷ്യയിലെ എണ്ണയുൽപാദനം പഴയ നിലയിലാവാൻ വൈകുമെന്നും ഇറാൻ നിലപാട് മയപ്പെടുത്തില്ലെന്ന റിപ്പോർട്ടുകളും ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഡോളർ വീണ്ടും ശക്തമാകാനും സ്വർണവില ഇടിയാനും സാധ്യതയുണ്ടെന്നും വിദഗ്‍ധർ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.