ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിനെ തുടർന്ന് ആരോപണ വിധേയനായ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു. ഇൻഡിഗോ എംഡി രാഹുൽ ഭാട്ടിയയ്ക്കു താൽക്കാലിക ചുമതല നൽകി. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടതിന് വ്യോമയാന ഡയറക്ട്രേറ്റ് ജനറൽ (ഡിജിസിഎ) ഇൻഡിഗോ വിമാനക്കമ്പനിക്ക് 22.2 കോടിരൂപ പിഴ ചുമത്തിയിരുന്നു.
2025 ഡിസംബർ മൂന്നു മുതൽ അഞ്ചുവരെയാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടത്. 2,507 സർവീസുകൾ റദ്ദാക്കി. ഡിജിസിഎ നിയോഗിച്ച നാലംഗ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചതിനെ തുടർന്നാണ് പിഴ ഈടാക്കിയത്. തയാറെടുപ്പുകളിലെ വീഴ്ച, സോഫ്റ്റുവെയറിലെ പോരായ്മകൾ, ഇൻഡിഗോ മാനേജ്‌മെന്റ് ഘടനയിലെ വീഴ്ചകൾ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമായി അന്വേഷണ സമിതി കണ്ടെത്തിയത്.
ഇൻഡിഗോയിൽ ചേരുന്നതിനു മുൻപ്, 2014 മുതൽ 2022 വരെ കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ സിഇഒ ആയിരുന്നു പീറ്റർ എൽബേഴ്‌സ്. 1970ൽ നെതർലാൻഡ്‌സിലെ സൗത്ത് ഹോളണ്ട് പ്രവിശ്യയിലാണ് എൽബേഴ്‌സ് ജനിച്ചത്. വെൻലോയിലെ ഫോണ്ടിസ് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ പഠിച്ച അദ്ദേഹം അവിടെ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിൽ ബിരുദം നേടി. ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് നെതർലാൻഡ്‌സിൽ നിന്ന് എംബിഎയിൽ ബിരുദവും നേടി. 1992 ൽ ഡച്ച് എയർലൈൻ ആയ കെഎൽഎമ്മിൽ നിന്നാണ് എൽബേഴ്‌സ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസറായിട്ടായിരുന്നു ആദ്യ ജോലി. ആറ് വർഷത്തിനുള്ളിൽ, നെതർലാൻഡ്‌സിലും ജപ്പാൻ, ഗ്രീസ്, ഇറ്റലി എന്നിവയുൾപ്പെടെ വിദേശ രാജ്യങ്ങളിലും നിരവധി മാനേജീരിയൽ സ്ഥാനങ്ങൾ വഹിച്ചു. 2005 ൽ, കെഎൽഎമ്മിലെ നെറ്റ്‌വർക്ക് ആന്റ് അലയൻസുകളുടെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനായി.
2011ൽ കെഎൽഎമ്മിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാനേജിങ് ഡയറക്ടർ ബോർഡിൽ ചേർന്നു. മൂന്നു വർഷത്തിനു ശേഷം, അദ്ദേഹം എയർലൈനിന്റെ പ്രസിഡന്റും സിഇഒയുമായി സ്ഥാനക്കയറ്റം നേടി. 2022 ജൂണിൽ, വിരമിച്ച റോണോജോയ് ദത്തയ്ക്ക് പകരമായി എൽബേഴ്‌സിനെ പുതിയ സിഇഒ ആയി നിയമിച്ചതായി ഇൻഡിഗോ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബറിലാണ് എൽബേഴ്‌സ് ഇൻഡിഗോയുടെ സിഇഒ ആയി ഔദ്യോഗികമായി ചുമതലയേറ്റത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.