മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ക്യാപ്റ്റൻ നയിച്ച 'ഷെൻലോങ് സൂമാക്സ്' എന്ന എണ്ണക്കപ്പൽ മുംബൈ തുറമുഖത്തെത്തി. സൗദി അറേബ്യയിലെ റാസ് തനൂറ തുറമുഖത്തുനിന്ന് 1,35,335 മെട്രിക് ടൺ അസംസ്‌കൃത എണ്ണയുമായാണ് ഈ കപ്പൽ എത്തിയത്.
അതീവ അപകടസാധ്യതയുള്ള മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ കപ്പൽ അതിന്റെ ട്രാക്കിങ് സംവിധാനങ്ങൾ താൽക്കാലികമായി ഓഫ് ചെയ്ത് 'ഡാർക്ക് മോഡിൽ'പ്രവേശിച്ചിച്ചാണ് കടലിടുക്ക് കടന്നത്.
കപ്പലുകളുടെ വിവരങ്ങൾ കൈമാറുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം മാർച്ച് 9-നാണ് ഷെൻലോങ് സൂമാക്സ് ഓഫ് ചെയ്തതെന്ന് ടാങ്കർ ട്രാക്കിങ് പ്ലാറ്റ്‌ഫോമുകൾ വ്യക്തമാക്കുന്നു. കപ്പലുകളുടെ സ്ഥാനം, വേഗത, ലക്ഷ്യസ്ഥാനം എന്നിവ കൃത്യമായി നൽകുന്ന ഈ സംവിധാനം ഓഫ് ചെയ്യുന്നതോടെ കടലിൽ കപ്പലിനെ കണ്ടെത്തുന്നത് അസാധ്യമാകും. ഈ രീതി പിന്തുടരുന്ന മറ്റ് രണ്ട് ഭീമൻ എണ്ണക്കപ്പലുകളും മൂന്ന് സൂമാക്സ് ടാങ്കറുകളും 48 മണിക്കൂറിലധികമായി ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാതെ കടലിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാനായി ഇന്ത്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കുള്ള കപ്പലുകൾ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നീക്കം ശക്തമായതോടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാന്റെ സൈന്യം നിലവിൽ അടച്ചിരിക്കുകയാണ്. ലോകത്തെ പ്രതിദിന എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. സമുദ്രമാർഗ്ഗമുള്ള എണ്ണ വ്യാപാരത്തിന്റെ നാലിലൊന്നും നിയന്ത്രിക്കുന്ന ഈ മേഖലയിലെ യുദ്ധാന്തരീക്ഷം ആഗോള ഇന്ധന വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കപ്പലുകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന സംവിധാനങ്ങൾ ഓഫ് ചെയ്യുന്നതിലൂടെ കൂട്ടിയിടികൾ ഒഴിവാക്കാനും നിരീക്ഷണം നടത്താനും സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് കപ്പലുകൾക്ക് നഷ്ടമാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം മേഖലയിലൂടെ കടന്നുപോയ 16 കപ്പലുകളെ ഇറാൻ ആക്രമിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ബുധനാഴ്ച ആക്രമണമുണ്ടായത് ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിലവിൽ ഇന്ത്യൻ പതാകയുള്ള 28 കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. ഇവയിലായി ആകെ 778 ഇന്ത്യൻ നാവികരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗം കപ്പലുകളും ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായാണ് നിലവിൽ ഉള്ളത്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള ചരക്ക് നീക്കത്തെയും എണ്ണ വിതരണത്തെയും വലിയ പ്രതിസന്ധിയിലാക്കുന്നു. യുദ്ധസാഹചര്യത്തിൽ കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരമൊരു കടുത്ത സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനങ്ങൾ പോലും കെടുത്തിക്കൊണ്ട് കപ്പലുകൾക്ക് സാഹസിക യാത്ര നടത്തേണ്ടി വരുന്നത്. അപകടസാധ്യതകൾക്കിടയിലും എണ്ണയുമായി എത്തിയ കപ്പൽ മുംബൈയിൽ സുരക്ഷിതമായി അടുത്തത് രാജ്യത്തെ റിഫൈനറികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കപ്പലിലെ എണ്ണ നിലവിൽ ഇറക്കിത്തുടങ്ങിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.