വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കവെ, ആണവ ആയുധം വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനട്ട്മാൻ -3 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് യുഎസ്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈൽ വിക്ഷേപിച്ചത്. യുഎസിന്റെ 'ഡൂംസ്ഡേ' മിസൈൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഏകദേശം 10,000 കിലോമീറ്ററോളം ദൂരപരിധിയുള്ള ഇതിന് മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അതായത്, വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ലോകത്തിന്റെ ഏത് കോണിലുമുള്ള ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ മിനട്ട്മാൻ -3 മിസൈലിന് സാധിക്കും.
യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡ് നടത്തിയ ഈ പരീക്ഷണത്തിൽ മിസൈൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. 'ജി.ടി255' എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം രാജ്യത്തിന്റെ ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമതയും സന്നദ്ധതയും ഉറപ്പുവരുത്തുന്നതിനായുള്ള പതിവ് വിലയിരുത്തൽ പരിപാടിയുടെ ഭാഗമാണെന്ന് യുഎസ് സ്പേസ് ഫോഴ്സ് അറിയിച്ചു.
നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷവുമായി ഈ പരീക്ഷണത്തിന് ബന്ധമില്ലെന്ന് യുഎസ് പ്രസ്താവിച്ചു. എങ്കിലും, ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇത്തരമൊരു പരീക്ഷണം നടത്തിയത് ലോകരാജ്യങ്ങൾക്കിടയിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അമേരിക്കയുടെ ആണവ സന്നദ്ധതയുടെ നിലവാരം പരിശോധിക്കാനും മിസൈൽ സംവിധാനത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്താനും ഈ പരീക്ഷണം സഹായിച്ചുവെന്ന് വിക്ഷേപണത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ കാരി റേ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.