കവന്‍ട്രി: പിതാവിന്റെ മരണ വാര്‍ഷികത്തിനുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഓക്സ്ഫോര്‍ഡ് മലയാളിയായ ഷിജോ ജേക്കബ് നാട്ടിലെത്തിയത്. ചടങ്ങുകള്‍ തീര്‍ന്ന ശേഷം തിരികെ യുകെയിലേക്ക് മടങ്ങാനുള്ള ഒരുക്കവും നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇറാന് യുദ്ധം സംഭവിച്ചതോടെ ഷിജോയും കുടുംബവും സഞ്ചരിക്കേണ്ട വിമാനവും റദ്ദാക്കിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുക ആയിരുന്നു. യാത്ര മുടങ്ങിയതോടെ നാട്ടില്‍ തുടര്‍ന്ന ഷിജോയ്ക്ക് കഴിഞ്ഞ ദിവസം ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഹോസ്പിറ്റലില്‍ വച്ച് മരണത്തിനു കീഴടങ്ങുക ആയിരുന്നു.
ഹൃദയാഘാതമാണ് പൊടുന്നനെയുള്ള മരണത്തിനു കാരണമായത് എന്ന് വിശ്വസിക്കപ്പെടുന്നു. കുടുംബത്തിന് ഒപ്പം നാട്ടിലെത്തിയ മകള്‍ ഇതിനിടയില്‍ യൂണിവേഴ്സിറ്റി ക്ളാസ് നഷ്ടമാകാതിരിക്കാന്‍ തിരികെ യുകെയിലേക്ക് എത്തിയെങ്കിലും വന്ന ഉടന്‍ കാത്തിരുന്നത് പിതാവിന്റെ മരണമാണ്. ഇതേ തുടര്‍ന്ന് ഒരു ബന്ധു ജോജി സെബാസ്റ്റിയന് ഒപ്പം മകള്‍ ഇന്നലെ തന്നെ വീണ്ടും നാട്ടിലേക്ക് യാത്രയായിരിക്കുകയാണ്. മകള്‍ നാട്ടില്‍ എത്തുന്നതോടെ ഇന്ന് വൈകിട്ട് ഷിജോയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്.
ഓക്സ്ഫോര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പൊതു പ്രവര്ത്തകന് കൂടിയാണ് ഷിജോ എന്നത് പൊടുന്നനെയുള്ള മരണം സൃഷ്ടിച്ച വേദനയ്ക്ക് കടുപ്പം കൂട്ടുകയാണ്. ഷിജോയുടെ മരണം അറിഞ്ഞ ഉടന്‍ തന്നെ ചൊവ്വാഴ്ച ഓക്സ്ഫോര്‍ഡ് ബെറിന്സ് ഫീല്‍ഡ് പള്ളിയില്‍ നടന്ന അനുസ്മരണ ശുശ്രൂഷയില്‍ ഫാ സോണി ജോര്‍ജ് നേതൃത്വം നല്കി ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു.
പൊടുന്നനെ കേട്ട മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ നൂറുകണക്കിന് ആളുകളാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നത്. തികച്ചും ആരോഗ്യവാനായിരുന്ന ഷിജോയുടെ മരണം എങ്ങനെ ഉള്‍ക്കൊള്ളാനാകും എന്ന ചോദ്യമാണ് പ്രിയ സുഹൃത്ത് ടോമിചന്‍ അടക്കമുള്ളവര്‍ സൂചിപ്പിച്ചത്. പ്രദേശത്തു അറിയപ്പെടുന്ന പ്രീമിയര്‍ ഷോപ് എന്ന സ്ഥാപനം നടത്തിയിരുന്നതിനാല്‍ ഷിജോയെ അറിയാത്ത മലയാളികള്‍ ഇല്ലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത് .എസ് എം സി ചര്‍ച്ച് ഓക്സ്ഫോര്‍ഡ് കൈക്കാരന് ആയും ഷിജോ ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
49 കാരനായ ഷിജോ ജേക്കബ് 2006 ലാണ് യുകെ മലയാളിയായി എത്തുന്നത്. ബില്‍ബി ഷിജോയാണ് ഭാര്യ. മൂന്ന് മക്കളാണ് ഷിജോയ്ക്കുള്ളത്. മൂത്തമകളായ ലിയോണ സൗത്താംപ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ കുട്ടി ജസ്രായേല്‍ പത്താം ക്ളാസിലും മൂന്നാമത്തെ കുട്ടി ജെറോമിയുമാണ്. മൂന്നാഴ്ച മുന്നേയാണ് ഷിജോയും കുടുംബവും നാട്ടില്‍ എത്തിയത്. നാട്ടില്‍ അമ്മയും സഹോദരിയുമാണ് ഷിജോയ്ക്ക് ഉള്ളത്.
പിതാവിന്റെ സംസ്കാരം നടന്ന വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഏക മകന്റെ മരണമെത്തിയത് എന്നതും കുടുംബാംഗങ്ങള്‍ക്ക് നൊമ്പരമാകുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.