ഇടത്തും വലത്തുമുള്ള സ്വിച്ചുകൾ രണ്ടും ഓഫാകണമെങ്കിൽ അത് വെറും കയ്യബദ്ധമല്ല, Jacob K Philip
ജേണലിസം, വ്യോമയാന വിശകലനം, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ 30 വർഷത്തിലേറെ നീണ്ട കരിയറുള്ള ഉയർന്ന പരിചയസമ്പന്നനായ ഒരു പ്രൊഫഷണലാണ് ജേക്കബ് കെ ഫിലിപ്പ്. നിലവിൽ കേരളത്തിലെ കൊച്ചിയിലാണ് അദ്ദേഹം താമസിക്കുന്നത്, വ്യോമയാന സുരക്ഷയിലെ വൈദഗ്ധ്യത്തിന് അദ്ദേഹം ശ്രദ്ധേയനാണ്.
Jacob K Philip ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
രണ്ടു ദിവസം ഇന്ത്യയിലും ലോകം മൊത്തവും വാർത്തകളിൽ നിറഞ്ഞശേഷം, എയർ ഇന്ത്യയുടെ, 9 കൊല്ലം പഴക്കമുള്ള ബോയിങ് 787-8 വിമാനം, വിടി-എഎൻഎക്‌സ്, ഇന്നുച്ചയ്ക്ക് 12.19ന് ബെംഗളുരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടേക്കോഫു ചെയ്ത്, 1703 കിലോമീറ്റർ പറന്ന് (ഏറെ ദൂരവും 40,000 അടിപ്പൊക്കത്തിൽ) 2.39 ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കുഴപ്പമേതുമില്ലാതെ ലാൻഡുചെയ്തു (യാത്രാ പഥം ഒപ്പം).
ഒന്നാം തീയതി രാത്രി ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങവേ ഇടത്തേ ഇന്ധന സ്വിച്ച് ഓൺ പൊസിഷനിൽ നിന്ന് ഓഫിലേക്ക് രണ്ടു തവണ നീങ്ങിയെന്ന്, പിറ്റേന്ന് രാവിലെ പതിനൊന്നേ മുക്കാലിന് ബെംഗളുരുവിൽ ലാൻഡുചെയ്ത ശേഷം പൈലറ്റസ് ഡിഫക്ട് റിപ്പോർട്ട് അഥവാ പിഡിആർ അഥവാ ടെക്-ലോഗിൽ പൈലറ്റ് തന്നെ എഴുതി വച്ച അതേ വിമാനം.
ലോകം മൊത്തം ചർച്ചയാവുകയും ഇന്നിപ്പോൾ യുകെ സിവിൽ ഏവിയേഷൻ അതോറിട്ടി വിശദീകരണം ചോദിക്കുകയും ചെയ്ത, മച്ച് അഡൂ എബൗട്ട് നതിങ് എന്ന് ഇംഗ്ലണ്ടുകാരനായ ഷേക്‌സ്പിയർ പറയുമായിരുന്ന, സ്വിച്ച് സംഭവത്തിന്റെ യഥാർഥ കാരണം ഇപ്പോഴും ദുരൂഹമാണ് എന്നതാണ് വസ്തുത.
വിമാനം ലാൻഡുചെയ്തുകഴിഞ്ഞ് പൈലറ്റുമാർ പൂരിപ്പിച്ച പൈലറ്റ്‌സ് ഡിഫക്ട് റിപ്പോർട്ട്, എയർലൈനിന്റെ എൻജിനീയറിങ്, സേഫ്റ്റി ഡിപ്പാർ്ട്ടുമെന്റിലുള്ളവരും അതിനു ശേഷം ആവശ്യമെങ്കിൽ ഡിജിസിഎയും മാത്രം കാണുന്ന റിപ്പോർട്ട്, അന്നു തന്നെ എങ്ങിനെ എല്ലാ മാധ്യമങ്ങൾക്കും കിട്ടി എന്ന ചോദ്യം നിലനിൽക്കെത്തന്നെ, എന്തു കൊണ്ട് ഓൺ സ്ഥാനത്തു നിന്ന് ചലിച്ച് ഓഫ് പൊസിഷനിലേക്ക് നീങ്ങത്തക്കവണ്ണമുള്ള പ്രത്യേക രീതിയിൽ, ഇന്ധന സ്വിച്ചിൽ ഈ പൈലറ്റ് വിരൽ അമർത്തി എന്ന ചോദ്യവും ഏറെ പ്രസക്തമാണ്.
സംഭവം കോലാഹലമായ ശേഷം, എയർ ഇന്ത്യ, ഡിജിസിഎ പ്രതിനിധികൾ എല്ലാവരും ഒന്നിച്ചെത്തി ഇതേ സ്വിച്ച് അമർത്തി നോക്കി കുഴപ്പമൊന്നും കാണുന്നില്ല എന്ന് ഏകകണ്ഠമായി സാക്ഷ്യപ്പെടുത്തി എന്നോർക്കുക. ഓണാക്കിവച്ച സ്വിച്ച് ഒരു പ്രത്യേക ആംഗിളിൽ അമർത്തുമ്പോൾ മാത്രമാണ് താഴേക്കു നീങ്ങുന്നതെന്നു കണ്ട സംഘം, ഹീത്രോവിൽ ഇങ്ങിനെ നീങ്ങിയപ്പോൾ എൻജിൻ പ്രവർത്തനം നിലച്ചിരുന്നില്ലെന്നും പിന്നീട് അറിയിച്ചിരുന്നു.
ഒരു വേള ഇന്ധന സ്വിച്ചുകൾ തനിയേ നീങ്ങിയാവും അഹമ്മദാബാദ് അപകടമുണ്ടായത് എന്ന വാദത്തിന് ബലം പകരാനാണ് ഈ സംഭവം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെങ്കിലും, പൈലറ്റുമാർ തൊടാതെ സ്വിച്ച് ഓഫാകില്ല എന്ന വസ്തുത ഒന്നു കൂടി ഉറപ്പിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നതാണ് വസ്തുത.
സ്വിച്ച് തനിയെ ഓഫ് പൊസിഷനിലേക്ക് നീങ്ങി എന്ന ആദ്യം വന്ന വാർത്ത, സ്വിച്ചിന്റെ ഉറപ്പു പരിശോധിക്കാൻ പൈലറ്റ് അമർത്തി നോക്കിയപ്പോൾ നീങ്ങി എന്നു തിരുത്തപ്പെടുമ്പോൾ, ആ അമർത്തൽ തെറ്റായ രീതിയിലായിരുന്നു എന്ന് എയർ ഇന്ത്യയും ഡിജിസിഎയുമെല്ലാം പറയുമ്പോൾ, മാനുഷികമായ ഇടപെടൽ വേണം സ്വിച്ച് സ്വസ്ഥാനത്തു നിന്ന് അനങ്ങാൻ എന്നാണ് തെളിയിക്കപ്പെടുന്നത്.
കൂടാതെ, ഇടത്തും വലത്തുമുള്ള സ്വിച്ചുകൾ രണ്ടും ഓഫാകണമെങ്കിൽ അത് വെറും കയ്യബദ്ധമല്ല, മനപ്പൂർവ്വമായ ഓഫാക്കലാണ് എന്നും കൂടി, ഇടത്തേ സ്വിച്ചു മാത്രം കൈപ്പിഴ കൊണ്ട് ഓഫായ ഹീത്രൂ സംഭവം വ്യക്തമാക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.