ന്യൂഡൽഹി ; ‘പരീക്ഷാ പേ ചർച്ച’ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി നടത്തിയ സംവാദത്തിൽ ജന്മദിനത്തിൽ തനിക്ക് വന്ന ഫോൺ കോളിനെപ്പറ്റി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘‘എന്റെ ജന്മദിനത്തിൽ ഒരു നേതാവ് എന്നെ വിളിച്ചിരുന്നു. നിങ്ങൾ 75 വർഷം പൂർത്തിയാക്കി എന്ന് അദ്ദേഹം പറഞ്ഞു. ഇനി 25 വർഷം കൂടി ബാക്കിയുണ്ടെന്ന് അപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു’’ – പ്രധാനമന്ത്രി വിദ്യാർഥികളോടായി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ തനിക്ക് 75 വയസ്സ് തികഞ്ഞ കാര്യം ഓർമിപ്പിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.ബിജെപിയിൽ സാധാരണയായി 75 വയസ്സിൽ വിരമിക്കുന്ന ഒരു രീതി മുൻപ് പിന്തുടർന്നിരുന്നു. ഈ സാഹചര്യത്തിൽ, സെപ്റ്റംബർ 17 ന് അദ്ദേഹത്തിന് 75 വയസ്സ് തികഞ്ഞപ്പോൾ പ്രായത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരുന്നു.കടന്നുപോയ വർഷങ്ങളല്ല താൻ എണ്ണുന്നതെന്നും മറിച്ച് ഇനി ബാക്കിയുള്ള വർഷങ്ങളാണെന്നും പ്രധാനമന്ത്രി വിഡിയോയിൽ പറയുന്നു. വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വിഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയിൽ നിലവിലെ കാലാവധി അവസാനിക്കുമ്പോൾ നരേന്ദ്ര മോദിക്ക് 79 വയസ്സാകും. 2029 ലും ബിജെപി നയിക്കുന്ന എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അദ്ദേഹം തന്നെ മത്സരിക്കുമെന്ന് പല മുതിർന്ന ബിജെപി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ കഴിഞ്ഞ ജന്മദിനം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വിരമിക്കലിനെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് ഇതിന് കാരണമായത്. 2025 ജൂലൈയിൽ നാഗ്പൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, 75 വയസ്സ് തികയുമ്പോൾ ഒരാളെ പൊന്നാട അണിയിച്ച് ആദരിക്കുന്നത് വിരമിക്കാനുള്ള സമയമായി എന്ന് സമൂഹം മാന്യമായി സൂചിപ്പിക്കുന്നതാണെന്ന് അന്തരിച്ച ആർഎസ്എസ് നേതാവ് തമാശയായി പറഞ്ഞിരുന്ന കാര്യം ഭാഗവത് അനുസ്മരിച്ചിരുന്നു.
മോഹൻ ഭാഗവതിനും (സെപ്റ്റംബർ 11) മോദിക്കും (സെപ്റ്റംബർ 17) ഒരേ മാസമാണ് 75 വയസ്സ് എന്നതായിരുന്നു ഈ പ്രസ്താവനയുടെ പ്രാധാന്യം വർധിപ്പിച്ചത്. പ്രതിപക്ഷ പാർട്ടികൾ മോഹൻ ഭാഗവതിന്റെ പരാമർശം പ്രധാനമന്ത്രിക്കുള്ള പരോക്ഷ സന്ദേശമായി ഏറ്റെടുത്തു. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കളെ 75 വയസ്സായപ്പോൾ മോദി വിരമിക്കാൻ നിർബന്ധിച്ചു.
ഇനി അദ്ദേഹം സ്വന്തം കാര്യത്തിൽ ഈ നിയമം നടപ്പിലാക്കുമോ എന്ന് നോക്കാമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ മോദി സ്ഥാനമൊഴിയുമെന്ന വാർത്തകളെ ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. ബിജെപി ഭരണഘടനയിൽ വിരമിക്കൽ പ്രായത്തെക്കുറിച്ച് വ്യവസ്ഥകളൊന്നുമില്ലെന്നും 2029 വരെ മോദി തന്നെ നയിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.