ടെഹ്‌റാൻ: ഇറാനിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുഖമായ നർഗീസ് മുഹമ്മദിക്ക് ഏഴ് വർഷത്തിലധികം അധിക തടവുശിക്ഷ കൂടി വിധിച്ച് ഇറാനിലെ കോടതി.
ജയിലിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നടപടിയെന്ന് അവരുടെ അനുയായികൾ ഞായറാഴ്‌ച അറിയിച്ചു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായാണ് ഇറാൻ ഭരണകൂടം ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. മഷാദ് നഗരത്തിലെ കോടതിയാണ് പുതിയ വിധി പ്രസ്താവിച്ചത്. 'കൂട്ടുകൂടൽ, ഗൂഢാലോചന' എന്നീ കുറ്റങ്ങൾ ചുമത്തി ആറ് വർഷവും, 'ഭരണകൂട വിരുദ്ധ പ്രചാരണം' നടത്തിയതിന് ഒന്നര വർഷവും ഉൾപ്പെടെയാണ് ശിക്ഷ.തടവ് കാലാവധിക്ക് ശേഷം ടെഹ്‌റാനിൽ നിന്നും 740 കിലോമീറ്റർ അകലെയുള്ള ഖോസ്ഫ് എന്ന നഗരത്തിലേക്ക് രണ്ട് വർഷത്തേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഫെബ്രുവരി 2 മുതൽ നർഗീസ് നിരാഹാര സമരത്തിലായിരുന്നു. ശിക്ഷാവിധി വന്നതിന് പിന്നാലെ ഞായറാഴ്ച അവർ സമരം അവസാനിപ്പിച്ചു. 53 വയസുകാരിയായ നർഗീസ് ഹൃദയസംബന്ധമായ അസുഖങ്ങളും കാൻസർ ഭീഷണിയും നേരിടുന്നുണ്ട്. ഇത്രയും മോശമായ ആരോഗ്യസ്ഥിതിയിലും അവരെ ജയിലിലേക്ക് തിരിച്ചയക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.നർഗീസ് മുഹമ്മദിയുടെ അഭിഭാഷകനെ ഉദ്ധരിച്ചാണ് അവരുടെ അനുയായികൾ കടുത്ത ശിക്ഷയുടെ പുറത്തുവിട്ടത്. നർഗീസുമായി സംസാരിച്ച അഭിഭാഷകൻ മൊസ്തഫ നിലി , ശിക്ഷാവിധി ശരിയാണെന്ന് എക്‌സിലൂടെ സ്ഥിരീകരിച്ചു. മഷാദ് നഗരത്തിലെ വിപ്ലവ കോടതിയാണ് ശനിയാഴ്ച ഈ വിധി പുറപ്പെടുവിച്ചത്. സാധാരണയായി ഇത്തരം കോടതികളിൽ പ്രതികൾക്ക് തങ്ങളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങളെ എതിർക്കാൻ വളരെ കുറഞ്ഞ അവസരം മാത്രമേ ലഭിക്കാറുള്ളൂവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
"കൂട്ടംചേരലിനും ഗൂഢാലോചനയ്ക്കും ആറ് വർഷം തടവും, ഭരണകൂട വിരുദ്ധ പ്രചാരണത്തിന് ഒന്നര വർഷം തടവും, കൂടാതെ രണ്ട് വർഷത്തെ യാത്രാ വിലക്കുമാണ് അവർക്ക് വിധിച്ചിരിക്കുന്നത്. ഇതിനുപുറമെ, തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നും ഏകദേശം 740 കിലോമീറ്റർ (460 മൈൽ) തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഖോസ്ഫ് എന്ന നഗരത്തിലേക്ക് രണ്ട് വർഷത്തെ നാടുകടത്തൽ ശിക്ഷയും അവർക്ക് നൽകിയിട്ടുണ്ട്" അഭിഭാഷകൻ കൂട്ടിച്ചേർത്തു.മനുഷ്യാവകാശ അഭിഭാഷകനായ ഖോസ്രോ അലിക്കോർദിയെ ആദരിക്കുന്ന ചടങ്ങിനിടെ കഴിഞ്ഞ ഡിസംബറിലാണ് നർഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തത്. ചടങ്ങിൽ നീതിക്കായി മുറവിളി കൂട്ടുന്ന നർഗീസിൻ്റെ ദൃശ്യങ്ങൾ അന്ന് പ്രചരിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2024 ഡിസംബറിൽ നർഗീസ് മുഹമ്മദിക്ക് പരോൾ ലഭിച്ചിരുന്നു. എന്നാൽ അവർ വീണ്ടും അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് അനുയായികൾ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. വെറും മൂന്നാഴ്ചത്തേക്ക് മാത്രമായിരുന്നു പരോൾ അനുവദിച്ചിരുന്നതെങ്കിലും, അന്താരാഷ്ട്ര സമ്മർദ്ദങ്ങളെത്തുടർന്ന് അവർ പുറത്തുതന്നെ തുടർന്നു.
ജൂണിൽ ഇറാനും ഇസ്രയേലും തമ്മിൽ നടന്ന 12 ദിവസത്തെ യുദ്ധസമയത്തും അവർ ജയിലിന് പുറത്തായിരുന്നു. പുറത്തായിരുന്ന സമയത്തും അവർ തൻ്റെ പ്രതിഷേധങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള സമ്പർക്കവും തുടർന്നു. ഒരിക്കൽ അവർ തടവിലാക്കപ്പെട്ടിരുന്ന കുപ്രസിദ്ധമായ ടെഹ്‌റാനിലെ എവിൻ ജയിലിന് മുന്നിൽ പോലും പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, ഭരണകൂട വിരുദ്ധ പ്രചാരണം എന്നീ കുറ്റങ്ങൾക്കായി 13 വർഷവും ഒമ്പത് മാസവും മുഹമ്മദി നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിലുണ്ടായ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് അവർ വലിയ പിന്തുണ നൽകി. തടവിലായിരിക്കെ മുഹമ്മദിക്ക് പലതവണ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നും 2022-ൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നുവെന്നും അനുയായികൾ പറയുന്നു.
2024-ന്റെ അവസാനത്തിൽ അവർക്ക് കാൻസർ സാധ്യതയുള്ള ഒരു അസ്ഥിരോഗം കണ്ടെത്തുകയും അത് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. "അവരുടെ അസുഖങ്ങൾ കണക്കിലെടുത്ത്, വിദഗ്ധ ചികിത്സയ്ക്കായി അവർക്ക് ജാമ്യം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് അഭിഭാഷകൻ നിലി കുറിച്ചു.
എന്നാൽ, പ്രതിഷേധങ്ങൾക്ക് ശേഷം ഇറാൻ ഭരണകൂടം കൂടുതൽ കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭകാരികൾക്ക് കഠിനമായ ശിക്ഷാവിധികൾ നേരിടേണ്ടി വരുമെന്ന് ഇറാൻ ജുഡീഷ്യറി ചീഫ് ഘോലം ഹുസൈൻ മൊഹ്‌സെനി-എജെയി കഴിഞ്ഞ ഞായറാഴ്ച മുന്നറിയിപ്പ് നൽകി. Also Read: ജപ്പാൻ്റെ ഉരുക്ക് വനിതയ്‌ക്ക് തെരഞ്ഞെടുപ്പില്‍ മിന്നും ജയം, ആരാണ് ആദ്യ വനിതാ പ്രധാനമന്ത്രിയായ താക്കൈച്ചി?








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.