കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലുള്ള മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷം വ്യക്തമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആക്രമണം കരിങ്കൊടി പ്രതിഷേധത്തിനിടെ
വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രിക്കുനേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചുണ്ടായ ഉന്തും തള്ളിലും മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. പോലീസ് വലയം ഭേദിച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കഴുത്തിന് കടുത്ത വേദനയുള്ളതിനാൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുള്ള നിലയിലാണ് മന്ത്രിയെന്നും, എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ നിശ്ചയിക്കൂ എന്നും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.
'ആസൂത്രിത ഗുണ്ടായിസം': മുഖ്യമന്ത്രി
ആരോഗ്യമന്ത്രിക്കുനേരെയുണ്ടായ ശാരീരിക അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"മനഃപൂർവ്വം നാട്ടിൽ സംഘർഷം സൃഷ്ടിക്കാനാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രവർത്തകർ ഇത്തരം പ്രകോപനങ്ങളിൽ വീഴരുത്. സമാധാനപരമായ രീതിയിൽ ഈ അക്രമത്തിന്റെ വസ്തുതകൾ ജനങ്ങളിലെത്തിക്കുകയാണ് വേണ്ടത്," മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധവുമായി സ്പീക്കറും നേതാക്കളും
സംഭവം അറിഞ്ഞ് സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഇത്തരം പ്രവർത്തികളെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങുന്നതോടെ മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.