ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ലാൽ ബഹാദൂർ ശാസ്ത്രി കോളേജിന് സമീപം കഴിഞ്ഞ ഫെബ്രുവരി 3-ന് നടന്ന ദാരുണമായ വാഹനാപകടത്തിന്റെ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
23-കാരനായ സാഹിൽ ധനേഷ്രയുടെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള നിമിഷങ്ങളാണ് സ്കോർപിയോ എസ്.യു.വിക്ക് അകത്തിരുന്ന യുവതി പകർത്തിയ വീഡിയോയിലുള്ളത്. പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ഓടിച്ചിരുന്ന വാഹനം അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ പാഞ്ഞുവന്ന് സാഹിലിന്റെ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനായി 'ഫൺ റീൽസ്' ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് സാഹിലിന്റെ മാതാവ് ആരോപിച്ചു. കൗമാരക്കാരനും സഹോദരിയും വാഹനത്തിനുള്ളിലിരുന്ന് അമിതവേഗതയിൽ സാഹസികമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. എതിർദിശയിൽ വന്ന ബസിനെ മറികടക്കാൻ ശ്രമിച്ച സാഹിലിന്റെ ബൈക്കിലേക്ക് നിയന്ത്രണം വിട്ട സ്കോർപിയോ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവർ ബ്രേക്ക് പ്രയോഗിക്കാൻ പോലും തയ്യാറായില്ലെന്നും, ദൃശ്യങ്ങളിൽ അപകടത്തിന്റെ കൃത്യമായ ആഘാതം കാണിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് നീക്കം ചെയ്തതായും കുടുംബം ആരോപിക്കുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. തലയ്ക്കേറ്റ മാരകമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയോട്ടിയിലെ പൊട്ടലുകൾക്ക് പുറമെ തലച്ചോറിനും വാരിയെല്ലുകൾക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു. ദാരുണമായ ഈ സംഭവത്തെ വെറുമൊരു അപകടമായി കാണാനാകില്ലെന്നും പണക്കൊഴുപ്പിന്റെ ഹുങ്കിൽ നിരപരാധികളുടെ ജീവൻ പന്താടുന്ന കുറ്റകരമായ മനോഭാവമാണിതെന്നും സാഹിലിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലൈസൻസില്ലാതെ വണ്ടിയോടിച്ച ഈ കൗമാരക്കാരനെതിരെ നേരത്തെയും നിരവധി തവണ അമിതവേഗതയ്ക്ക് പിഴ ചുമത്തിയിട്ടുള്ളതായി വിവരമുണ്ട്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്നത് പരിഗണിച്ച് ഫെബ്രുവരി 10-ന് പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. തങ്ങളുടെ ഏക മകനെ നഷ്ടപ്പെട്ട കുടുംബം കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നിയമപോരാട്ടം തുടരുകയാണ്.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.