ചേർത്തല: നാൽപ്പത് അടി ഉയരത്തിൽ തെങ്ങിന് മുകളിൽ യന്ത്രത്തിൽ കാലുടക്കി തലകീഴായി തൂങ്ങിക്കിടന്ന തൊഴിലാളിക്ക് അഗ്നിരക്ഷാസേന തുണയായി.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ചേർത്തല മണവേലിയിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന രക്ഷാദൗത്യം നടന്നത്. ചക്കരക്കുളം നീകർത്തിൽ വീട്ടിൽ വർഗീസ് (60) ആണ് മരണത്തിന്റെ മുനമ്പിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
(AI-IMAGE)
അപകടം സംഭവിച്ചത് ഇങ്ങനെ: മണവേലി സ്വദേശി ബാലകൃഷ്ണന്റെ പുരയിടത്തിൽ തെങ്ങ് ചെത്താനായി കയറിയതായിരുന്നു വർഗീസ്. തെങ്ങ് വലിച്ച് കെട്ടിയിരുന്ന കമ്പി പൊട്ടിയതിനെത്തുടർന്ന് മരം ശക്തമായി ആടിയുലയുകയും വർഗീസിന്റെ പിടിവിട്ടു പോവുകയുമായിരുന്നു. എന്നാൽ, തെങ്ങുകയറാൻ ഉപയോഗിച്ചിരുന്ന മെഷീനിൽ കാൽ കുടുങ്ങിയതിനാൽ താഴേക്ക് വീണില്ല. ഇതോടെ 40 അടി ഉയരത്തിൽ വർഗീസ് തലകീഴായി തൂങ്ങിക്കിടന്നു.
സാഹസികമായ രക്ഷാദൗത്യം: വീട്ടുടമ വിവരമറിയിച്ചതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചേർത്തല അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഫയർമാൻ ലെജി പി. ശേഖർ ഏണിവെച്ച് മുകളിലേക്ക് കയറിയെങ്കിലും വർഗീസ് അതിലും ഉയരത്തിലായിരുന്നു. തുടർന്ന് സാഹസികമായി തെങ്ങിലൂടെ പിടിച്ചു കയറിയ ലെജി, വർഗീസിന്റെ അടുത്തേക്ക് എത്തി. ഈ സമയം മെഷീനിൽ നിന്നും കാൽ വിട്ട് വർഗീസ് താഴേക്ക് പതിക്കാൻ തുടങ്ങിയെങ്കിലും ലെജി അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഇതിനിടെ മറ്റൊരു ഫയർമാനായ ഉണ്ണിയും തെങ്ങിന് മുകളിലെത്തി. ഇരുവരും ചേർന്ന് അതീവ ജാഗ്രതയോടെ വർഗീസിനെ താഴെയെത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ താഴെ സുരക്ഷാ വലയമൊരുക്കി മറ്റുദ്യോഗസ്ഥരും സന്നദ്ധരായിരുന്നു. താഴെയിറക്കിയ ഉടൻ തന്നെ വർഗീസിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഷീനിൽ കാൽ കുടുങ്ങിയത് കൊണ്ടാണ് താഴെ റോഡിലേക്ക് വീഴാതിരുന്നതെന്നും അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ ജീവൻ രക്ഷിച്ചെന്നും വർഗീസ് പറഞ്ഞു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി. സനൽ, ഫയർമാൻമാരായ സുബിൻ, നിഷാന്ത്, പ്രിസു എസ്. ദർശൻ, ഹോം ഗാർഡുമാരായ പ്രേം കുമാർ, ജോൺ ബോസ്കോ എന്നിവരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.