കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ലോകത്തെ മുഴുവൻ നടുക്കിയ വാർത്തയായിരുന്നു ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണ പരമ്പര.
45 വിദേശികളടക്കം 279 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി റിട്ട. മേജർ ജനറൽ സുരേഷ് സാലേയ്ക്ക് ആക്രമണത്തിന്റെ ആസൂത്രണത്തിൽ നിർണായക പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ചയാണ് സുരേഷ് സാലേ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി, സഹായവും പ്രേരണയും നൽകി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഏറെ നാളായി തുടരുന്ന അന്വേഷണത്തിലെ ഏറ്റവും നിർണായകമായ അറസ്റ്റാണിത്. അറസ്റ്റിൽ പ്രതികരിക്കാനോ അഭിഭാഷകനെ ചുമതലപ്പെടുത്താനോ സുരേഷ് സാലേ തയ്യാറായിട്ടില്ല എന്നാണ് വിവരം.
അന്താരാഷ്ട്ര ബന്ധമുള്ള ശ്രീലങ്കയിലെ തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോതബായ രജപക്‌സെയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു ഇതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആക്രമണം നടത്തിയവരുമായി സുരേഷ് സാലേ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇപ്പോഴും ഇവരുമായി ഇയാൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എഎഫ്പിയ്ക്ക് നൽകിയ പ്രതികരണത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.
2019ൽ ഭീകരാക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം രജപക്‌സെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരും എന്നായിരുന്നു രജപക്‌സെയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനവും മുദ്രാവാക്യവും. ഗോതബായ ആ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം കുറഞ്ഞ സമയം കൊണ്ട് തന്നെ സുരേഷ് സാലേയെ രഹസ്യാന്വേഷണ വിഭാഗം തലവനായി നിയമിക്കുകയും ചെയ്തു.
പിന്നീട് നാഷണൽ പീപ്പിൾസ് പവർ അധികാരത്തിലെത്തുകയും അനുര കുമാര ദിസനായകെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയും ചെയ്തതിന് പിന്നാലെ സുരേഷ് സാലെയെ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസിന്റെ മേധാവിത്വത്തിൽ നിന്നും പുറത്താക്കി.
ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ കണ്ടെത്തണമെന്ന ആവശ്യം ശ്രീലങ്കയിലെ കാത്തോലിക്കാ സഭ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതു കൂടി മുൻനിർത്തിയാണ് വീണ്ടും അന്വേഷണം ശക്തമാക്കിയത്. സുരേഷ് സാലേയെ അറസ്റ്റ് ചെയ്ത നടപടിയെ കത്തോലിക്ക സഭാനേതൃത്വം സ്വാഗതം ചെയ്തിട്ടുണ്ട്. സംഭവത്തിലെ സത്യം പുറത്തുവരണമെന്നും ഇരകളായവർക്ക് നീതി ലഭിക്കണമെന്നും മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് ഫാ. സിറിൽ ഫെർണാണ്ടോയുടെ പ്രതികരണം.
2023ൽ ബ്രിട്ടീഷ് മാധ്യമമായ ചാനൽ 4 പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ സാലെയും ആക്രമണകാരികളുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് മുൻപ് ഭീകരസംഘം സാലേയുമായി ബന്ധപ്പെട്ടിരുന്നു എന്നും ഗോതബായയ്ക്ക് തിരഞ്ഞെടുപ്പ് വിജയം ഉറപ്പ് വരുത്താനായി ആക്രമണം നടക്കാൻ അനുവദിക്കുകയുമായിരുന്നു എന്നാണ് ഒരാൾ ചാനലിൽ വെളിപ്പെടുത്തിയത്. ഇതും ശ്രീലങ്കയിലെ പൊലീസ് അന്വേഷണവിധേയമാക്കി.
2019 ഏപ്രിൽ 21നാണ് കൊളംബോയിൽ ആക്രമണം നടന്നത്. കൊളംബോയിലെ പ്രധാന ഹോട്ടലുകൾ, രണ്ട് റോമൻ കാത്തലിക് പള്ളികൾ, ഇവാഞ്ചലിക്കൽ പ്രോട്ടസ്റ്റന്റ് ചർച്ച് തുടങ്ങി എട്ട് സ്ഥലങ്ങളിലാണ് എട്ട് ചാവേറുകൾ എത്തി ആക്രമണ പരമ്പര അഴിച്ചുവിട്ടത്. 11 ഇന്ത്യക്കാരടക്കം 45 വിദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആകെ 279 പേർ മരണപ്പെട്ടപ്പോൾ 500ലേറെ പേർക്ക് വലിയ പരിക്കേൽക്കുകയും ചെയ്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.