കൊച്ചി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചതിന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
നടപടി പ്രഥമദൃഷ്ട്യാ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ തുടർ സന്ദേശങ്ങൾ അയയ്ക്കരുതെന്നും നിർദേശിച്ചു. സ്പാർക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി. കേസിൽ മുഖ്യമന്ത്രി ഒഴികെയുള്ളവർക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു.
ശമ്പള പരിഷ്കരണം, ഡിഎ വർധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസ് വഴി സ്പാർക് സംവിധാനത്തിലെ നമ്പറുകളിലേക്കും ഇമെയിലുകളിലേക്കും സന്ദേശമയച്ചത് ചൂണ്ടിക്കാട്ടിയാണ് ഹർജി. അനുമതിയില്ലാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചത് ഭരണഘടനയുടെ 21 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഒപ്പം, 2023ലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.മുഖ്യമന്ത്രിയുടെ ഓഫിസിന് എവിടെ നിന്നാണ് സന്ദേശങ്ങൾ അയയ്ക്കാനുള്ള നമ്പരുകളും മറ്റും ലഭിച്ചതെന്ന് കോടതി ആരാഞ്ഞു. ഇത്തരം വിവരങ്ങൾ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് അഡ്വ. ജനറൽ മറ്റൊരു കേസിനിടെ കോടതിയിൽ വ്യക്തമാക്കിയിരുന്നു എന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് മാത്രമാണ് സന്ദേശങ്ങൾ അയച്ചതെന്ന് സർക്കാർ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇതിനെ വിമർശിച്ചു. അങ്ങനെയല്ലെന്നും സർക്കാരിൽ നിന്ന് ഒരു ഗുണഫലവും പറ്റാത്തവർക്കും സന്ദേശമയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലുള്ള ഡാറ്റയ്ക്ക് എന്തു സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു.
‘വ്യക്തിഗത വിവരങ്ങൾക്ക് എന്തു സുരക്ഷയാണുള്ളത്? എന്തു സന്ദേശം അയച്ചു എന്നതിനേക്കാൾ വിവരങ്ങൾ ചോർന്നു എന്നതാണ് കൂടുതൽ ഗൗരവകരം. പ്രഥമദൃഷ്്ട്യാ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ഗൗരവകരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. എങ്ങനെയാണ് വ്യക്തികളുടെ വിവരങ്ങള്‍ ലഭിച്ചത് ?’’ – കോടതി ചോദിച്ചു. ഇനി കേസ് പരിഗണിക്കുന്നതു വരെ സമാന വിധത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കില്ല എന്ന് എഴുതിത്തരാനും കോടതി നിർദേശിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.