കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. പിന്നാലെ കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും ഇന്ത്യ പൊടിതട്ടിയെടുത്തു. കരാർ നിലവിലുണ്ടായിരുന്നപ്പോൾ സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും രവി, ബിയാസ്, സത്‍ലജ് നദികളുടേത് ഇന്ത്യയ്ക്കുമായിരുന്നു.
എന്നാൽ കരാർ പിൻവലിച്ചതോടെ ചെനാബ് നദിയിൽ അടക്കം ഇന്ത്യ അണക്കെട്ടുകൾ നിർമിക്കാൻ ആരംഭിച്ചു. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിൽ നിന്ന് ചെളി നീക്കാൻ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻഎച്ച്പിസി) ആരംഭിച്ചതാണ് ഏറ്റവും പുതിയത്. ഇതിലൂടെ അണക്കെട്ടിന്‍റെ ശേഷിയും വൈദ്യുതി ഉൽപാദനവും വർധിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ജമ്മു കശ്മീരിലെ സലാല്‍ അണക്കെട്ടിലെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കുന്നത്. അണക്കെട്ടിലെ ആറ് ഗേറ്റുകൾ തുറക്കുകയും ചെളി നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ പ്രകാരം അണക്കെട്ടിലെ ഗേറ്റുകൾ തുറക്കാൻ ഇന്ത്യക്ക് അധികാരമുണ്ടായിരുന്നില്ല. ഇതിന്‍റെ ഫലമായി അണക്കെട്ടില്‍ വൻ തോതിൽ ചെളി അടിഞ്ഞു.
284 മില്യൻ ക്യുബിക് മീറ്ററായിരുന്നു അണക്കെട്ടിന്‍റെ സ്ഥാപിത ശേഷി. ചെളി നീക്കം ചെയ്യാത്തതോടെ ഇത് 9.91 മില്യൻ ക്യുബിക് മീറ്ററായി ഇടിഞ്ഞു. ഇത് അണക്കെട്ടിലെ വൈദ്യുതി ഉൽപാദനത്തെയും സാരമായി ബാധിച്ചു. കരാറിൽ നിന്ന് പിന്മാറിയതോടെ ശേഷി 14 മില്യൻ ക്യുബിക് മീറ്ററായി ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ചെളി നീക്കുന്നതിലൂടെ വൈദ്യുതി ഉൽപാദനം എത്ര കൂടുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വൈദ്യുതി ഉൽപാദനം വർധിക്കുമെന്നത് ഉറപ്പാണ്. കൃത്യമായ കണക്ക് ലഭിക്കണമെങ്കിൽ ശുചീകരണം പൂർത്തിയാകണം. അണക്കെട്ടിലെ ഗേറ്റുകൾ തുറക്കാൻ കഴിയുമെന്നത് തന്നെ വലിയ കാര്യമാണെന്നും അധികൃതർ വിശദീകരിക്കുന്നു.
690 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് സലാർ ജല വൈദ്യുത പദ്ധതി. ഇതിന് പുറമെ ജമ്മു കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികൾക്കായി 5,703 കോടി രൂപ അനുവദിക്കാനും എൻഎച്ച്പിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഉറി –1, ദുൽഹസ്തി 2 ജല വൈദ്യുത പദ്ധതികൾക്കാണ് അനുമതി. കരാർ ഒപ്പിട്ടാല്‍ ഇക്കൊല്ലം മാർച്ച് മുതൽ നിർമാണം തുടങ്ങും. പദ്ധതിയുടെ പ്രഖ്യാപനത്തോടെ ഇന്ന് എൻഎച്ച്പിസി ഓഹരികൾ വിപണിയിൽ തിളങ്ങുമെന്നാണ് കരുതിയത്. എന്നാൽ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരികൾ പിന്നീട് അര ശതമാനത്തോളം ഇടിഞ്ഞു. കൃഷ്ണഗംഗ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിക്ക് 227 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ആർബിട്രൽ ട്രൈബ്യൂണൽ വിധിച്ചതാണ് ഓഹരിക്ക് തിരിച്ചടിയായത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.