നിലമ്പൂർ: ആദിവാസികൾക്കുള്ള ഭൂമി വിതരണത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ ചുവപ്പ് കുടത്തിലെ നറുക്കുകൾ മുഴുവൻ കിട്ടിയത് സിപിഎമ്മുകാർക്കെന്ന് പരാതി. പ്രതിഷേധത്തെത്തുടർന്ന് നറുക്കെടുപ്പ് പാതിവഴിയിൽ നിർത്തിവച്ചു.
കൊടീരി, നെല്ലിപ്പൊയിൽ, അത്തിക്കൽ, കണ്ണംകുണ്ട് എന്നിവിടങ്ങളിൽ ഭൂരഹിത ആദിവാസികൾക്ക് വനംവകുപ്പ് അനുവദിച്ച 37 ഹെക്ടർ ഭൂമി വിതരണം ചെയ്യാനാണ് ഇന്നലെ ഡപ്യൂട്ടി കലക്ടർ വി.ടി.ഘോളിയുടെ (ഭൂപരിഷ്കരണം) നേതൃത്വത്തിൽ നറുക്കെടുപ്പ് നടത്തിയത്. അത്തിക്കലിൽ 20, ശേഷിച്ച സ്ഥലങ്ങളിൽ 40 സെന്റ് വീതം പ്ലോട്ടുകളാണ് വിതരണം ചെയ്യുന്നത്. മൊത്തം 144 പ്ലോട്ടുകളാണ്. കലക്ടർ അധ്യക്ഷനായ ബെനിഫിഷറി ഐഡന്റിഫിക്കേഷൻ കമ്മിറ്റി അർഹരെന്ന് കണ്ടെത്തിയ 417 പേരെ നറുക്കെടുപ്പ് വേദിയായ വ്യാപാരഭവനിൽ ഇന്നലെ രാവിലെ വിളിച്ചു വരുത്തി.
പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഇൻസ്പെക്ടർമാരായ ബി.എസ്.ബിനു, ആർ.രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പാെലീസ് സംഘം കാവൽ നിന്നു.
നടപടിക്രമങ്ങൾ നീണ്ടതിനാൽ 12.30നാണ് നറുക്കെടുപ്പ് തുടങ്ങിയത്. മഞ്ഞക്കുടത്തിൽ പ്ലാേട്ട് നമ്പറും ഒന്നും എഴുതാത്തതുമായ ലോട്ടുകൾ നിക്ഷേപിച്ചു. ഗുണഭോക്താക്കളെ ഓരോരുത്തരെയായി പേരു വിളിച്ചു നറുക്കെടുത്തു തുടങ്ങി. ഉച്ചയ്ക്ക് രണ്ടായപ്പോൾ, നറുക്കെടുപ്പിനു വേഗം പോരെന്നു വിശദീകരിച്ച് ചുവപ്പ് കുടം കൂടി കൊണ്ടുവന്നു. ലോട്ടുകൾ അതിലിട്ട് അത്തിക്കലെ ഭൂമിയുടെ നറുക്കെടുപ്പ് തുടങ്ങി.
വിജയികൾ മുഴുവൻ ചാലിയാർ പഞ്ചായത്തിലെ, സിപിഎം സ്വാധീന മേഖലയായ മൊടവണ്ണയിൽനിന്നുള്ളവരാണെന്ന് ആരോപിച്ച് ആദിവാസി ഭൂസമരനായിക ബിന്ദു വൈലാശ്ശേരി, പി.ഗിരിദാസൻ, ബാലൻ അകമ്പാടം, വിജയൻ ഇടിവണ്ണ എന്നിവരുടെ നേതൃത്വത്തിൽ നറുക്കെടുപ്പ് തടഞ്ഞു. അനുനയശ്രമങ്ങൾ വിജയിച്ചില്ല. മഞ്ഞ, ചുവപ്പ് നിറമുള്ള കുടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ പിടി വിട്ടില്ല. ഒടുവിൽ കലക്ടറുടെ നിർദേശപ്രകാരം, നറുക്കെടുപ്പ് നിർത്തിവച്ചതായി 4ന് ഡപ്യൂട്ടി കലക്ടർ പ്രഖ്യാപിച്ചു.
തഹസിൽദാർമാരായ എം.പി.സിന്ധു, വി.വിനോദ് കുമാർ, ഐ ടിഡിപി ഓഫിസർ എൻ.സിന്ധു എന്നിവർ നടപടികൾക്കു നേതൃത്വം നൽകി. സർക്കാർ ഉത്തരവിൽ അത്തിക്കലെ ഭൂമി, വിതരണത്തിന് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ബിന്ദു പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. അതേസമയം, ആദിവാസികൾ പട്ടിണിയിരുന്നത് നൊമ്പരപ്പെടുത്തിയ കാഴ്ചയായി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.