ഹരിയാന: കോടികളുടെ ബാലൻസുണ്ടായിരുന്ന നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പെട്ടെന്ന് ഒരു ദിവസം ബാങ്ക് അധികൃതർ പറഞ്ഞാലോ. ചിന്തിക്കാൻ കൂടി വയ്യല്ലേ. ഏതാണ്ട് ഇതേ അവസ്ഥയാണ് ഹരിയാനയിലെ സർക്കാർ നേതൃത്വവും അനുഭവിക്കുന്നത്. പണം അനാവശ്യമായി ചെലവിട്ട് ബാങ്ക് അക്കൗണ്ട് കാലിയായത് ആണെന്ന് ചിന്തിക്കരുത്.
ഇക്കാര്യത്തിൽ വിള തിന്നത് വേലി തന്നെയാണ്. അതായത് ബാങ്കിലെ നാല് ജീവനക്കാരാണ് 590 കോടി രൂപയുടെ തട്ടിപ്പിന് പിന്നിൽ. ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്കാണ് ചണ്ഡിഗഡിലെ ബ്രാഞ്ചിൽ ഇത്തരമൊരു തട്ടിപ്പ് നടന്നതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങിൽ അറിയിച്ചത്. ബാങ്കിലെ നാല് ജീവനക്കാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് കരുതുന്നത്. ചണ്ഡിഗഡിലെ ബ്രാഞ്ചിൽ ഉണ്ടായിരുന്ന ഹരിയാന സർക്കാരിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് തട്ടിപ്പ് നടന്നത്. ഈ ബ്രാഞ്ചിലെ അക്കൗണ്ട്‍ ക്ലോസ് ചെയ്ത് മറ്റൊരിടത്തേക്ക് മാറ്റാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പ് അപേക്ഷ നൽകിയപ്പോഴാണ് സംഗതി വെളിച്ചത്താകുന്നത്. സർക്കാരിന്‍റെയും ബാങ്കിന്‍റെയും കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രാഥമിക അന്വേഷണത്തിൽ തന്നെ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു. ഇതേ ബ്രാഞ്ചിലുള്ള മറ്റ് ചില സർക്കാർ വകുപ്പുകളുടെ അക്കൗണ്ടിലും സമാനമായ ക്രമക്കേട് നടന്നതായും കണ്ടെത്തി. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകളിലാണ് ക്രമക്കേടുകൾ നടന്നിരിക്കുന്നതെന്നും വ്യക്തിഗത അക്കൗണ്ടുകളിൽ ഇത് ബാധിച്ചിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കി.തട്ടിപ്പ് എപ്പോഴാണ് നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഫയലിങിൽ പറയുന്നു. ഇതിനായി ബാഹ്യ ഏജൻസിയുടെ സഹായത്തോടെ അന്വേഷണം നടത്തും. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട മറ്റ് ഏജന്‍സികൾക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
ഏത് ഏജൻസിയുടെയും അന്വേഷണത്തോട് ബാങ്ക് പൂർണമായും സഹകരിക്കും. അന്വേഷണം അവസാനിക്കുന്നത് വരെ നാല് ബാങ്ക് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ക്രിമിനൽ കുറ്റം ചുമത്തുമെന്നും ഫയലിങിൽ പറയുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയാണ് ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക്. ഇത്തരം സംഭവങ്ങൾ കൃത്യമായി വിപണിയെ അറിയിക്കണമെന്നാണ് വിപണി നിയന്ത്രകരായ സെബിയുടെ ചട്ടം. കഴിഞ്ഞ ദിവസം ഐഡിഎഫ്‍സി ബാങ്കിന്‍റെ ഓഹരികൾ 0.33 ശതമാനം നേട്ടത്തിൽ ഓഹരിയൊന്നിന് 83.25 രൂപ എന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച ബാങ്ക് ഓഹരികൾ ശ്രദ്ധാകേന്ദ്രമാകും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.