തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ശ്രീനാരായണ ദർശനവേദി.
എസ്എൻഡിപി യോഗത്തിന്റെ കാലാവധി കഴിഞ്ഞ നേതാവ് വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന് നാണക്കേടും അപമാനവുമാണെന്ന് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി വ്യക്തമാക്കി. ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണമെന്നും തുറന്നുകാട്ടണമെന്നും ശ്രീനാരായണ ദർശനവേദി പറയുന്നു.വെള്ളാപ്പള്ളി നടേശന്റെ തുടർച്ചയായ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെയാണ് ശ്രീനാരായണ ദർശനവേദിയുടെ പ്രതികരണം.ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളെ മുൻനിർത്തി മുന്നോട്ടു പോകുന്ന എസ്എൻഡിപി യോഗത്തിന്റെ നിലവിലെ നേതാവ് വെള്ളാപ്പള്ളി നടേശൻ പരമതനിന്ദയിലൂടെയും വിദ്വേഷ പ്രസ്താവനകളിലൂടെയും ഈഴവ സമുദായത്തിന് നാണക്കേടും അപമാനവും വരുത്തിവെച്ചിരിക്കുകയാണ്.
സംഘടനയുടെ നേതൃത്വത്തിൽ ഇരുന്നിരുന്ന കാലത്തൊന്നും സമുദായത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്ത വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ സ്വത്വബോധത്തെ പോലും പണയം വെച്ച് ഹിന്ദുത്വ വംശീയതയ്ക്ക് വിടുപണി ചെയ്തുകൊണ്ടിരിക്കുകയാണ്. ഈഴവ സമുദായത്തിന്റെ നിലനിൽപ്പിനെയും ഭാവിയെയും ബാധിക്കുന്ന സവർണ്ണസംവരണം കേരളത്തിൽ നടപ്പിലാക്കിയിട്ട് അഞ്ച് വർഷമായി.
അതിനെതിരെ ഒരു ചെറു ശബ്ദം പോലുമുയർത്താൻ വെള്ളാപ്പള്ളിക്കോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനക്കോ ആയിട്ടില്ല. അത്തരമൊരു ഇടപെടൽ നാം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി ചോദിച്ചു.വെള്ളാപ്പള്ളി ഉൾപ്പെടുന്ന സമുദായമായ ഈഴവർക്കും മറ്റിതര ദലിത് പിന്നാക്ക സമുദായങ്ങളിലെ വരും തലമുറയ്ക്കും വേണ്ടിയാണ് മുസ്‌ലിം ലീഗ് സവർണ സംവരണത്തിനെതിരെ പാർലിമെന്റിൽ വോട്ട് ചെയ്തതെന്നെങ്കിലും നാം ഓർക്കണം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നിശ്ശബ്ദത പാലിച്ചപ്പോഴാണ് ലീഗ് ഇത്തരമൊരു നിലപാടെടുത്തതെന്നും ശ്രീനാരായണ ദർശന വേദി പറയുന്നുണ്ട്.
നടേശനെ കാറിൽ കയറ്റി കൊണ്ട് പോകുന്ന, സവർണ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കിയ എൽഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രിക്ക് നാക്കെടുത്താൽ മുസ്‌ലിം വിരുദ്ധത മാത്രം പറയുന്ന നടേശനെ പ്രിയമായിരിക്കാം. വിദ്വേഷ പ്രസ്താവനകളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും ഓരോ ദിവസവും വെള്ളാപ്പള്ളി പുറത്തുവിടുന്ന വിഷമാലിന്യം കേരളം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും മനസിലാക്കണം.
ഈഴവരാദി ദളിത് പിന്നോക്ക മുസ്‌ലിം ജനതയെ ബാധിക്കുന്ന സവർണ സംവരണത്തിനെതിരെ പ്രതിഷേധിച്ചതുകൊണ്ട് മർദനം ഏറ്റുവാങ്ങേണ്ടിവന്നവരാണ് കൊടുങ്ങലൂർ ശ്രീനാരായണ ദർശനവേദി പ്രവർത്തകർ. എന്നാൽ നടേശൻ നയിക്കുന്ന യോഗത്തിന്റെ ഒരു നേതാവിനും ഇത്തരമൊരു പ്രതിഷേധം നടത്താൻ സാധിച്ചില്ലെന്നും ഇവർ ആരോപിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.