ന്യൂഡൽഹി; നിതിൻ നബീൻ സിൻഹയെ ബിജെപിയുടെ ദേശീയ വർക്കിങ് പ്രസിഡന്റാക്കുന്നു എന്നതിൽ ആശ്ചര്യപ്പെട്ട പാർട്ടിക്കാർ രണ്ടു ഗണമാണ്:
നിതിനെന്നും പ്രസിഡന്റെന്നും മാത്രം കേട്ടവർ, നിതിൻ ഗഡ്കരി തിരിച്ചുവരുന്നെന്നാണു കരുതിയത്. നിതിൻ നബീൻ ആരെന്ന് ഇന്നലെ ഇന്റർനെറ്റിൽ അന്വേഷിച്ചവരാണ് രണ്ടാമത്തെ കൂട്ടർ.വർക്കിങ് പ്രസിഡന്റെന്നത് ബിജെപി 2019ൽ ജെ.പി.നഡ്ഡയെ കൊണ്ടുവന്നപ്പോൾ തുടങ്ങിയ രീതിയാണ്. അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കു കയറിയ പശ്ചാത്തലത്തിലായിരുന്നു നഡ്ഡയുടെ നിയമനം.എന്നാൽ, നഡ്ഡയെ നിയമിച്ചപ്പോൾതന്നെ വ്യക്തമാക്കപ്പെട്ടിരുന്നു പാർട്ടിയുടെ അടുത്ത അധ്യക്ഷനും അദ്ദേഹംതന്നെയെന്ന്. എന്നാൽ, നിതിൻ നബീന്റെ കാര്യത്തിൽ അങ്ങനെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും അദ്ദേഹം അടുത്ത അധ്യക്ഷനാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.അധ്യക്ഷനായി കാലാവധി പൂർത്തിയാക്കിയ നഡ്ഡ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പദവിയിൽ തുടർന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒന്നര വർഷമായെങ്കിലും അടുത്ത അധ്യക്ഷനെ തീരുമാനിക്കാൻ ബിജെപിക്കു സാധിച്ചിട്ടില്ല. ആർഎസ്എസുമായി ധാരണ സാധ്യമാകാത്തതാണ് സൂചിപ്പിക്കപ്പെട്ടിട്ടുള്ള കാരണം.ഹിമാചലിൽനിന്നാണെങ്കിലും നഡ്ഡ പഠനത്തിനുൾപ്പെടെ ദീർഘകാലം പട്നയിൽ ഉണ്ടായിരുന്നയാളാണ്. നിതിൻ നബീനെ വർക്കിങ് പ്രസിഡന്റാക്കിയതിൽ നഡ്ഡയുടെ സ്വാധീനം വ്യക്തമാണ്.ഡൽഹിയിൽ 12–ാം ക്ലാസ് പൂർത്തിയാക്കിയ നിതിൻ നബീൻ യുവമോർച്ചയുടെ ദേശീയ ഭാരവാഹിയും 2023ൽ ഛത്തീസ്ഗഡിൽ പാർട്ടിയുടെ ചുമതലക്കാരനുമായിരുന്നു. അതിനപ്പുറം, ദേശീയമായ പരിചയം അവകാശപ്പെടാനില്ല. നിതിൻ ഗഡ്കരിയെപ്പോലെ, നിതിൻ നബീനും സംസ്ഥാന മന്ത്രിസഭയിൽ റോഡ് നിർമാണച്ചുമതല വഹിച്ചിട്ടാണ് പാർട്ടിയുടെ ദേശീയ പദവിയിൽ എത്തുന്നത്. ഗഡ്കരി 2009ൽ ചുമതലയേൽക്കുമ്പോൾ പാർട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവിനുള്ള പരിശ്രമം പരാജയപ്പെട്ട അവസ്ഥയിലായിരുന്നു. നിതിൻ നബീനു പദവി ലഭിക്കുന്നത് തുടർച്ചയായി മൂന്നാം തവണ വിജയിച്ചിരിക്കുന്ന പാർട്ടിയിലാണ്.എന്നാൽ, ഗഡ്കരിയുടെ കാലത്തെ ബിജെപിയിലും അധ്യക്ഷൻ പാർട്ടിയുടെ പ്രധാന മുഖമായിരുന്നു. എ.ബി.വാജ്പേയിയിൽ തുടങ്ങിയ ആ പൈതൃകം ഇപ്പോൾ അപ്രസക്തമാണ്. പാർട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിങ്ങനെ മുഖങ്ങളുണ്ട്. യുപി മുഖ്യമന്ത്രി ആദിത്യനാഥും കഴിഞ്ഞേയുള്ളു അധ്യക്ഷമുഖത്തിനു പ്രാധാന്യം. അതുകൊണ്ടുതന്നെ, ആരെ അധ്യക്ഷനാക്കുന്നു എന്നതിനെ ഗൗരവത്തിലെടുക്കാത്തവരും പാർട്ടിയിലുണ്ട്. 45 വയസ്സു മാത്രമുള്ള നിതിനെ വർക്കിങ് പ്രസിഡന്റാക്കുന്നതിനെ, സജീവമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന നടപടിയായാണ് മോദിയും ഷായുമുൾപ്പെടെ വിശേഷിപ്പിക്കുന്നത്.
980ൽ ബിജെപി പിറന്നതിന്റെ പിറ്റേ മാസം ജനിച്ച നിതിൻ നബീന്റെ പദവി ദേശീയ നേതൃനിരയിലേക്ക് മൂന്നാം തലമുറയുടെ വരവായി വ്യാഖ്യാനിക്കുന്നവരുണ്ട്. പ്രതിപക്ഷ പാർട്ടികളിലുൾപ്പെടെ താരതമ്യേന പ്രായം കുറഞ്ഞവർ നേതൃപദവികളിൽ എത്തിയിരിക്കുന്നുവെന്നത് ബിജെപി പരിഗണിച്ച ഘടകമാണ്. വോട്ടർമാരുടെ എണ്ണത്തിൽ ചെറുപ്പക്കാരുടെ ശതമാനമാണു കൂടുതലെന്നതും പുതുതലമുറയെ ദേശീയതലത്തിൽ അവതരിപ്പിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നു. ബിഹാറിൽ പൊതു സ്വീകാര്യതയുള്ള നേതാവില്ലെന്നത് പാർട്ടിക്ക് ഇനിയും പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നമാണ്.
അതുകൊണ്ടുതന്നെ, നിതിന്റെ ഇപ്പോഴത്തെ പദവി ഭാവിയിലെ ബിഹാർ മുഖ്യമന്ത്രിയെന്ന രീതിയിൽ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന വിലയിരുത്തലുമുണ്ട്. നിതിനുൾപ്പെടുന്ന കായസ്തർ ബിഹാറിലെ മുന്നാക്ക വിഭാഗമാണ്. എന്നാൽ, സംസ്ഥാന ജനസംഖ്യയിൽ 0.6% മാത്രമാണ് കായസ്തരെന്നാണ് 2023 ലെ ജാതി സർവേയിൽ വന്ന കണക്ക്. അടുത്ത വർഷം തിരഞ്ഞെടുപ്പുള്ള ബംഗാളിനും അസമിനും പുറമേ, യുപി ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലും കായസ്തർ പ്രസക്തമായ തോതിലുണ്ട്. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന ബിജെപിയുടെ ദേശീയ പദവിയിലേക്കാണ് നിതിൻ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, തുടക്കംതന്നെ വെല്ലുവിളികൾക്കു മുന്നിൽ എന്നു പറയാം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.