എറണാകുളം: മലയാളികളുടെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.
സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരും സഹപ്രവർത്തകരും ആരാധകരുമടക്കം ആയിരങ്ങളാണ് മലയാളത്തിൻ്റെ ഈ പ്രിയ കലാകാരന് അവസാനയാത്ര നൽകാൻ എത്തിയത്.നിശബ്ദതയും കണ്ണീരും തളംകെട്ടിനിന്ന അന്തരീക്ഷത്തില്‍ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചിതയ്ക്ക് തീ കൊളുത്തി. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന സന്ദേശമെഴുതിയ കടലാസും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് പൂക്കൾക്കൊപ്പം ചിതയിൽ സമർപ്പിച്ചത്, കണ്ടു നിന്നവരുടെ കണ്ണ് നനയിച്ചു. ധ്യാൻ മുഷ്ട്ടി ചുരുട്ടി അന്തിമാഭിവാദ്യം നൽകിയാണ് പിതാവിനെ യാത്രയാക്കിയത്.
തങ്ങളുടെ പ്രിയപ്പെട്ട 'ദാസനെയും' 'വിജയനെയും' സ്ക്രീനിൽ അനശ്വരമാക്കിയ പ്രതിഭയെ അവസാനമായി ഒരുനോക്ക് കാണാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും ആളുകൾ കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. പൊലീസ് സേനയുടെ ഗാർഡ് ഓഫ് ഓണറിന് ശേഷമാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പം രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെ തന്നെ സംസ്കാരം നടത്തണമെന്ന ആലോചന നടന്നിരുന്നുവെങ്കിലും, കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള അദ്ദേഹത്തെ സ്നേഹിക്കുന്ന മനുഷ്യർക്ക് അന്തിമോപചാരം അർപ്പിക്കാൻ സമയം ലഭിക്കണമെന്ന താല്പര്യത്തോടെയായിരുന്നു ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ രാവിലെ പത്ത് മണിക്ക് അന്ത്യ കർമങ്ങൾക്കായി ഭൗതികശരീരം എടുത്തപ്പോൾ പോലും ജന പ്രവാഹം തുടരുകയായിരുന്നു. മലയാളി എത്ര മാത്രം ശ്രീനിയെ ഇഷ്ട്ടപെടുന്നുവെന്നതിൻ്റെ തെളിവ് കൂടിയായി ഇതു മാറുകയായിരുന്നു.
ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും മലയാളിയുടെ നിത്യജീവിതത്തെ വെള്ളിത്തിരയിൽ പകർത്തിയ വലിയൊരു സർഗപ്രതിഭയ്ക്കാണ് ഇതോടെ വിരാമമായത്. സാധാരണക്കാരൻ്റെ പ്രശ്നങ്ങളും സാമൂഹിക വിപത്തുകളും തൻ്റെ മൂർച്ചയുള്ള പേനയിലൂടെയും തനതായ അഭിനയത്തിലൂടെയും അദ്ദേഹം മലയാളികൾക്ക് മുന്നിലെത്തിച്ചു.ഇന്നലെ രാവിലെ 8.25ഓടെയാണ് മലയാളിയുടെ മഹാനടൻ ശ്രീനിവാസൻ വിടപറഞ്ഞത്.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി ആശുപത്രിയിലേയ്‌ക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ മരണം സ്ഥിരീകരിച്ചു. മരണസമയത്ത് ഭാര്യ വിമലയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
മലയാളികളെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത തിരക്കഥാകൃത്തിനെയും ഒരു മഹാനടനെയുമാണ് മലയാള സിനിമ ലോകത്തിന് നഷ്‌ടമായത്. 48 വർഷത്തെ അഭിനയ ജീവിതത്തിൽ 200ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
മട്ടന്നൂർ പഴശിരാജ എൻ എസ് എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി എ ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദൻ്റെയും കെ ജി ജോർജിൻ്റേതുമടക്കമുളള നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
നാടോടിക്കാറ്റ്, സന്ദേശം,അഴകിയ രാവണൻ, കഥ പറയുമ്പോൾ എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടി. ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയതന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നിത്യഹരിത ചലച്ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രകാരന്‍റെ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്.
നർമത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സ്വന്തം സിനിമകളിലുടെ സാധാരണക്കാരെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്‌ത മഹാനടനാണ്. സിനിമയിലെ സമസ്‌ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. ഭാര്യ വിമല, സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവരാണ് മക്കൾ. മരുമക്കൾ ദിവ്യ, അർപ്പിത.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.