ബോണ്‍മൗത്ത്: രാജ്യത്തെ പ്രമുഖ കോച്ച് സര്‍വീസ് ദാതാക്കളായ നാഷണല്‍ എക്സ്പ്രസിന്റെ അംഗീകൃത കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്സ്.
കൊട്ടാരക്കര സ്വദേശിനിയായ സുഷ പ്രേംജിത്ത് ആണ് നഴ്സിംഗ് ജോലിയ്ക്കും കുടുംബ ജീവിതത്തിനും ഇടയില്‍ സമയം കണ്ടെത്തി കഠിന പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. കൊട്ടാരക്കരയില്‍ കെ.എസ്.ആര്.ടി.സി. ഡ്രൈവറായിരുന്ന പിതാവിന്റെ പാത പിന്തുടര്ന്നാണ് സുഷ ഈ നേട്ടം കൈവരിച്ചത്.കൊട്ടാരക്കരയിലൂടെ കെ.എസ്.ആര്.ടി.സി. യൂണിഫോമില്‍ അഭിമാനത്തോടെ വണ്ടി ഓടിച്ചിരുന്ന അച്ഛനെ കണ്ടാണ് സുഷ വളര്‍ന്നത്. അച്ഛനായിരുന്നു ഹീറോ, അദ്ദേഹം ചെയ്തിരുന്ന ജോലിയും സുഷയ്ക്കേറെ അഭിമാനമായിരുന്നു. അതുകൊണ്ടു തന്നെ, അച്ഛന്റെ ലോകവുമായി ബന്ധമുള്ള എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു.
മാത്രമല്ല, സുഷയുടെ സഹോദരന് ചെങ്ങന്നൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമാണ്. വാഹനങ്ങളും റോഡുകളും രക്തത്തില്‍ അലിഞ്ഞതിനാല്‍ തന്നെ ഇതു തങ്ങളുടെ കുടുംബത്തിന്റെ ഭാഗം കൂടിയാണ്. അങ്ങനെയാണ് പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്.
എങ്കിലും യുകെയിലെ ഡ്രൈവിംഗ് രീതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ഒരു ബസ് ഓടിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. റോഡുകള്‍, നിയമങ്ങള്‍ എല്ലാം കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ്.
എന്നാല്‍, ഒരിക്കല്‍ പരിശീലനത്തിനിടെ ഒരു സ്ത്രീ, താനൊരു സ്ത്രീയായതുകൊണ്ട് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് സുഷയ്ക്ക് വലിയ പ്രചോദനമായി മാറുകയായിരുന്നു. അന്ന് ആ വാക്കുകള്‍ ഏറെ വേദനിപ്പിച്ചെങ്കിലും പിന്നീടത് പ്രചോദനമായി മാറി. പുരുഷന്മാര്ക്ക് കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും കഴിയുമെന്നത് ആത്മവിശ്വാസമാക്കി വളര്‍ത്തുകയായിരുന്നു സുഷ.
അതേസമയം, ഒരേസമയം നഴ്സിംഗ് ജോലിയും ഡ്രൈവിംഗ് പരിശീലനവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു. നീണ്ട ആശുപത്രി ഷിഫ്റ്റുകള്‍ക്ക് ശേഷമാണ് പലപ്പോഴും ഡ്രൈവിംഗ് പരിശീലനം നടത്തിയത്. തുടര്‍ന്ന് ജോലി സമയം ക്രമീകരിക്കുകയും ഒഴിവുസമയം ഉണ്ടാക്കി പരിശീലനത്തിനായി സമയം കണ്ടെത്തുകയും ആയിരുന്നു. തിടുക്കം കാട്ടാതെ വീണ്ടും വീണ്ടും തെറ്റുകള്‍ തിരുത്തിയുള്ള ക്ഷമയോടെയുള്ള പഠനമാണ് സുഷയ്ക്ക് തുണയായത്.
റോയല്‍ ബോണ്‍മൗത്ത് ആശുപത്രിയിലെ നഴ്സായ സുഷ പ്രേംജിത്ത് 2005ല്‍ കുവൈറ്റില്‍ ജോലി ആരംഭിക്കുകയും 2020ലാണ് യുകെയിലേക്ക് എത്തുകയും ചെയ്തത്. 2023 മുതല്‍ ബോണ്മൗത്തിലായാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് പ്രേംജിത്ത്. മക്കള്‍ അരുണിമ, അഭിനന്ദ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.