ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ബിജെപി ലക്ഷ്യമിടുന്നത് 160ൽ അധികം സീറ്റുകളെന്ന് റിപ്പോർട്ട്.
ഡൽഹിക്കും ബിഹാറിനും ഒഡീഷയ്ക്കും പിന്നാലെ ബംഗാൾ കൂടി പിടിച്ചെടുക്കാനുള്ള ബിജെപി തന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. ബിഹാറിലെ വൻ വിജയത്തിനു പിന്നാലെ ‘മിഷൻ ബംഗാളി’ന് ബിജെപി തയാറെടുക്കുന്നതായാണ് റിപ്പോർട്ട്.തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ മിഷൻ ബംഗാളിന്റെ ഭാഗമായി ബിജെപി ഉന്നം വയ്ക്കുന്നുണ്ട്.
കോൺഗ്രസിനെതിരെ മുൻപ് പയറ്റിയ കുടുംബ രാഷ്ട്രീയം മമതക്കെതിരെ പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. മമത ബാനർജി തന്റെ അനന്തരവനെ ഭാവി മുഖ്യമന്ത്രിയായി വോട്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് ബിജെപി ഇപ്പോഴേ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
2021ൽ അഭിഷേക് ബാനർജിയുമായുള്ള തർക്കത്തെ തുടർന്നാണ് ഒരു കാലത്ത് മമതയുടെ വിശ്വസ്തനായ സുവേന്ദു അധികാരി കളം മാറ്റി ചവിട്ടിയത്. മമത ബാനർജിയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരി, നന്ദിഗ്രാം മണ്ഡലത്തിൽ മമതയെ തന്നെ ബിജെപി ടിക്കറ്റിൽ പരാജയപ്പെടുത്തിയിരുന്നു. 2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി 77 സീറ്റുകളും 38 ശതമാനം വോട്ടുമാണ് ബംഗാളിൽ നേടിയിരുന്നത്.
തൃണമൂലിന്റെ വോട്ട് വിഹിതം 48 ശതമാനമാണ്. അതായത് 10 ശതമാനം വോട്ടുകളുടെ വ്യത്യാസം. മികച്ച മുന്നേറ്റം നടത്തിയാൽ ബംഗാളിൽ ഭരണമാറ്റം സംഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 294 അംഗ നിയമസഭയിൽ 224 ആണ് തൃണമൂലിന്റെ അംഗബലം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.