തിരുവനന്തപുരം ;സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രക്ഷുബ്ധം.
ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ദേവസംമന്ത്രി രാജിവയ്ക്കുകയും ദേവസ്വം അംഗങ്ങളെ പുറത്താക്കുകയും ചെയ്യുംവരെ സഭാനടപടികളുമായി നിസ്സഹകരിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.അതേസമയം, ശരിയായ രീതിയില്‍ നോട്ടിസ് നല്കി വിഷയം അവതരിപ്പിക്കുന്നതിനു പകരം പ്രതിപക്ഷം എന്തുകൊണ്ടാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് ചോദിച്ചു. ഇന്നലെ ഗാലറിയില്‍ എത്തിയ സ്കൂള്‍ കുട്ടികള്‍ കണ്ടത് സ്പീക്കറെ തടസപ്പെടുത്തുന്നതാണെന്നും ഇത്തരം ജനാധിപത്യമാണോ കുട്ടികള്‍ പഠിക്കേണ്ടതെന്നും സ്പീക്കര്‍ ചോദിച്ചു. തന്റെ ചിത്രവും പ്ലക്കാർഡിൽ കാണുന്നുണ്ടെന്നും യഥാര്‍ഥത്തില്‍ നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ‘ബഡാ ചോറി’നെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പരിഹസിച്ചു.
അതേസമയം, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കര്‍ക്കു മുന്നില്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ കസേരയ്ക്കു മുന്നില്‍ നിരന്ന വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷാംഗങ്ങള്‍ അടിക്കുകയാണെന്ന് പറഞ്ഞ് മന്ത്രി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രോഷാകുലരായി എഴുന്നേറ്റു. റോജിയെ സഭയില്‍നിന്ന് പുറത്താക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. സഭാ നടപടികള്‍ സുഗമമായി നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രാവിലെ എട്ടരയ്ക്ക് കക്ഷിനേതാക്കളെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം പങ്കെടുത്തില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ കക്ഷി നേതാക്കള്‍ എത്തിയെങ്കിലും പ്രതിപക്ഷം ബഹിഷ്കരിക്കുകയായിരുന്നു. ഒരു തരത്തിലുള്ള സമവായത്തിനും പ്രതിപക്ഷം തയാറല്ലെന്നുള്ളതിന്റെ തെളിവാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു പ്രശ്നത്തിനും മറുപടി പറയാന്‍ തയാറാണ്. പക്ഷേ അവര്‍ക്കു വസ്തുതകളെ ഭയമാണ്. വല്ലാത്ത പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ അതിനെ ഒന്നും ഞങ്ങള്‍ ഭയപ്പെടുന്നില്ല. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്ന ശീലമാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതിയിലും അതേ നിലപാടാണ് സ്വീകരിച്ചത്. ശബരിമല വിവാദത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല.
എന്നാല്‍ സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വനിത വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ ആക്രമിക്കുന്ന അവസ്ഥയാണെന്നും അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കുന്നത് ദൗര്‍ബല്യമായി കണ്ടാണ് പ്രതിപക്ഷം അവസരങ്ങള്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.