വാഷിങ്ടൺ: ഇന്ത്യ-പാക് യുദ്ധമടക്കം ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും സമാധാനമുണ്ടാക്കലാണ് തന്റെ വഴിയെന്നുമൊക്കെയുള്ള ആത്മപ്രശംസക്കിടയിൽ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലക്കെതിരെ പ്രകോപനം തൊടുത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഈ ആഴ്ച കരീബിയൻ കടലിൽ വെനസ്വേലൻ കപ്പലിനുനേർക്ക് അമേരിക്ക ആക്രമണം നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. ഇത് വെനിസ്വേലയുമായുള്ള സംഘർഷം കൂടുതൽ വഷളാക്കി. കഴിഞ്ഞ ദിവസം യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ, കപ്പൽ ആക്രമണത്തിൽ അതിജീവിച്ചവരെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ടാണ് ട്രംപ് ആക്രമണത്തെക്കുറിച്ചുള്ള തന്റെ ആദ്യ പ്രസ്താവനകൾ നടത്തിയത്. വെനിസ്വേലയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനുള്ള ശ്രമമായാണ് ട്രംപ് ഭരണകൂടം അടുത്തിടെ തുടങ്ങിയ സൈനിക ആക്രമണങ്ങളെ ചിത്രീകരിക്കുന്നത്.മയക്കുമരുന്നിനെതിരായെന്ന് അവകാശപ്പെട്ടുള്ള മറ്റ് അഞ്ച് ആക്രമണങ്ങളും ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചു. അവയിൽ 28 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ‘ഞങ്ങൾ ഒരു അന്തർവാഹിനിയെ ആക്രമിച്ചു. വൻതോതിൽ മയക്കുമരുന്ന് കൊണ്ടുപോകുന്നതിനായി പ്രത്യേകം നിർമിച്ച അന്തർവാഹിനിയായിരുന്നു അത്’ -ട്രംപ് പറഞ്ഞു. എന്നാൽ, അത് ഏതുതരം കപ്പലാണെന്നോ എന്താണ് കൊണ്ടുപോകുന്നതെന്നോ തെളിവുകളൊന്നും നൽകാൻ തയ്യാറായില്ല
പുതിയ ആക്രമണത്തിന്റെ റിപ്പോർട്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 2 ന് കരീബിയനിൽ യു.എസ് ബോംബാക്രമണ പരമ്പര ആരംഭിച്ചതിനുശേഷം അതിജീവിച്ചവരെക്കുറിച്ചുള്ള സൂചനകൾ അടക്കമായിരുന്നു അത്. അതിജീവിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ പ്രോസിക്യൂട്ട് ചെയ്യുമോ എന്നത് വ്യക്തമല്ലെന്നും സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നുവെന്നും പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ സംസാരിച്ച പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ യു.എസിലെ വാർത്താ ഏജൻസികളോട് പറഞ്ഞു.അതിജീവിച്ചവരെക്കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ നൽകാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിസമ്മതിച്ചു. എങ്കിലും നിയമവിരുദ്ധമായ മയക്കുമരുന്ന് തടയുന്നതാനയുള്ള യു.എസ് പ്രവർത്തനങ്ങളെ അദ്ദേഹം ന്യായീകരിച്ചു. എന്നാൽ, ആക്രമണങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് വെനസ്വേല യു.എൻ സുരക്ഷാ കൗൺസിലിനോട് അഭ്യർഥിച്ചു. മരിച്ചവരിൽ തന്റെ പൗരന്മാരിൽ ചിലർ ഉണ്ടെന്ന് കരുതുന്നുവെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും പ്രതികരിച്ചു.
മദൂറോയെ അട്ടിമറിക്കുമോ? വെനസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോയുമായുള്ള ശത്രുതയുടെ നീണ്ട ചരിത്രമാണ് ട്രംപിനുള്ളത്. ആദ്യ ടേം മുതൽ അത് തുടങ്ങുന്നു. രണ്ടാം ടേമിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ട്രംപ് മദൂറോ സർക്കാറുമായി പരിമിതമായ ചില ചർച്ചകളിൽ ഏർപ്പെട്ടു. വെനിസ്വേലയിൽനിന്നുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്നതിനും തടവിലാക്കപ്പെട്ട യു.എസ് പൗരന്മാരെ തിരിച്ചയക്കുന്നതിനും ക്രമീകരണങ്ങൾ നടത്തുന്നതിനായി പ്രത്യേക പ്രതിനിധി റിച്ചാർഡ് ഗ്രെനെലിനെ തലസ്ഥാനമായ കാരക്കാസിലേക്ക് അയച്ചു. എന്നാൽ, ഈ മാസം ആദ്യം, ട്രംപ് ഭരണകൂടം ഗ്രെനെലിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഉത്തരവിട്ടു.തുടർന്ന് നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചു. മദൂറോയുടെ അറസ്റ്റിന് ട്രംപ് വാഗ്ദാനം ചെയ്ത പാരിതോഷികം 50 മില്യൺ ഡോളറായി കഴിഞ്ഞ ആഗസ്റ്റിൽ വർധിപ്പിച്ചു. വെനിസ്വേലയുമായുള്ള വർധിച്ചുവരുന്ന പിരിമുറുക്കങ്ങൾ സ്വന്തം എക്സിക്യൂട്ടിവ് അധികാരം വർധിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടിയേറ്റക്കാർ, മയക്കുമരുന്ന് കടത്തുകാർ, ക്രിമിനൽ ഗ്രൂപ്പുകൾ എന്നിവരുടെ ‘അധിനിവേശം’ യു.എസ് നേരിടുന്നുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം.
യുദ്ധത്തെ ന്യായീകരിക്കാൻ, ‘ട്രെൻ ഡി അരാഗ്വ’ എന്ന സംഘത്തിന്റെ അധിനിവേശം മദൂറോ തന്നെ ആസൂത്രണം ചെയ്തതാണെന്നും ട്രംപ് പറയുന്നു. എന്നാൽ, അതിനദ്ദേഹം ഒരു തെളിവും നൽകിയിട്ടില്ല. മദൂറോ സർക്കാറിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ള സൈനിക ആക്രമണങ്ങൾക്ക് അടിത്തറയിടാൻ ഇത്തരം അവകാശവാദങ്ങൾ ഉപയോഗിക്കപ്പെടുമെന്ന് വിമർശകർ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിനകം തന്നെ, യു.എസും വെനസ്വേലയും കരീബിയൻ ദ്വീപുകൾക്ക് സമീപം തങ്ങളുടെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.