തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയെ എതിർത്ത് നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഹേമകമ്മിറ്റിക്ക് സമർപ്പിച്ച പരാതികൾ ഇരകളാക്കപ്പെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം നൽകിയെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാന്ദ്ര തുറന്നടിച്ചു.
സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
'ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ്. ഇരകൾ ആക്കപെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്.
ഇരകൾ ഭാവിയിൽ അവർക്കുണ്ടാകാൻ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നിൽ കണ്ടുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ട് വരുന്നത്. അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകൾ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.
ഇരകളാക്കപെട്ട സ്ത്രീകൾ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോൾ ആ ഗായികയെ ഏഴു വർഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്. അതിനേക്കാൾ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയിൽ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ “എനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും” എന്നൊക്കെയുള്ള സോ കോൾഡ് മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു'.- സാന്ദ്രാതോമസ് കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.