ലഖ്നൌ: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 25 കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ചു. അപകട മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശി നാഗേശ്വർ റൗനിയാണ് കൊല്ലപ്പെട്ടത്. ഭാര്യ നേഹയും കാമുകൻ ജിതേന്ദ്രയും കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
നാഗേശ്വറിനെ വിളിച്ചുവരുത്തി അമിതമായി മദ്യം നൽകി നേഹ അബോധാവസ്ഥയിൽ ആക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ബൈക്കിലാണ് 25 കിലോമീറ്റർ അകലെ കൊണ്ടുപോയി ഉപേക്ഷിച്ചത്. ഈ യാത്രയിൽ നേഹയുടെ കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. നേഹയുടെ കുട്ടിയെ ജിതേന്ദ്ര മുന്നിൽ ഇരുത്തി.
നേഹ ഭർത്താവിന്‍റെ മൃതദേഹവും പിടിച്ചിരുന്നു. റോഡിലൂടെ വലിച്ചിഴച്ചതിനാൽ നാഗേശ്വറിന്‍റെ കാൽപ്പാദങ്ങളിൽ പരിക്കേറ്റിരുന്നു. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച ശേഷം അപകട മരണമെന്ന് വരുത്തി മുംബൈയിലേക്ക് രക്ഷപ്പെടാനാണ് നേഹയും ജിതേന്ദ്രയും പദ്ധതിയിട്ടത്. ഇരുവരെയും മൊബൈൽ ടവർ ലൊക്കേഷനും നാഗേശ്വറിന്‍റെ പിതാവ് നൽകിയ വിവരങ്ങളും വെച്ച് പാർതാവലിനടുത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ഭർത്താവ് നിരന്തരം മർദിച്ചു, വിവാഹമോചനം നൽകിയില്ല
ശനിയാഴ്ച രാവിലെയാണ് നാഗേശ്വറിന്‍റെ മൃതദേഹം പ്രദേശവാസികൾ കണ്ടത്. മകൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്കിൽ വീട്ടിൽ നിന്ന് പോയെന്നും തിരികെ വന്നില്ലെന്നും നാഗേശ്വറിന്‍റെ പിതാവ് കേശവ് രാജ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അടുത്ത ദിവസം രാവിലെയാണ് കുടുംബം മരണ വിവരം അറിഞ്ഞത്. മരുമകൾക്ക് ജിതേന്ദ്രയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ചേർന്ന് നാഗേശ്വറിനെ കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു.
നാഗേശ്വറിനെ മുമ്പ് എൻഡിപിഎസ് നിയമ പ്രകാരം മയക്കുമരുന്ന് കേസുകളിൽ ജയിലിലടച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. ഈ സമയത്താണ് ജിതേന്ദ്ര നേഹയുമായി അടുപ്പത്തിലായത്. നാഗേശ്വർ ജയിൽ മോചിതനായപ്പോൾ ഇരുവരുടെയും ബന്ധത്തെ എതിർത്തെങ്കിലും നേഹയും ജിതേന്ദ്രയും ബന്ധം ഉപേക്ഷിച്ചില്ല. നേഹ ഭർത്താവിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു വീട് വിട്ടു. എന്നാൽ വിവാഹ മോചനത്തിന് നാഗേശ്വർ തയ്യാറായില്ല. നാഗേശ്വർ തന്നെ ക്രൂരമായി മർദിച്ചിരുന്നുവെന്നും നേഹ പൊലീസിനോട് പറഞ്ഞു. വീട് വിട്ടുപോയിട്ടും നാഗേശ്വർ തന്നെ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നുവെന്ന് നേഹ പറഞ്ഞു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.