എമ്മി പുരസ്കാരത്തില്‍ ചരിത്രം സൃഷ്ടിച്ച് നടന് ഓവന് കൂപ്പര്‍. വെറും 15 വയസ് മാത്രമുള്ള ഓവന് അഡോളസന്‍സ് എന്ന സീരീസിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള എമ്മി പുരസ്കാരം നേടി. അതോടെ എമ്മിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവിനുള്ള പുരസ്കാര ജേതാവായി ഓവന് മാറി.
നോമിനികളായ അഞ്ച് മുതിര്‍ന്ന താരങ്ങളെ പിന്തള്ളിയാണ് ഓവന് പുരസ്കാരത്തിന് അര്‍ഹനായത്. സഹനടന്‍ ആഷ്ലി വാള്‍ട്ടേഴ്സ്, ജാവിയര്‍ ബാര്‍ഡെം, ബില്‍ ക്യാമ്പ്, പീറ്റര്‍ സര്‍സ്ഗാര്‍ഡ്, റോബ് ഡെലാനി എന്നിവരും അതില്‍ ഉള്‍പ്പെടുന്നു.
ജൂലൈയില്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ വിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോമിനി എന്ന റെക്കോര്‍ഡ് താരം നേടിയിരുന്നു. വിജയത്തോടെ ജാക്ക് തോണും സ്റ്റീഫന്‍ ഗ്രഹാമും ചേര്‍ന്ന് സൃഷ്ടിച്ച നെറ്റ്ഫ്ളിക്സ് ലിമിറ്റഡ് സീരീസില്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ നടന് റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
ഇതിന് മുമ്പ് ലിമിറ്റഡ് സീരീസിലെ ഏറ്റവും പ്രായം കുറഞ്ഞ സഹനടന്‍ എന്ന പദവി ജാരല് ജെറോം നേടിയിരുന്നു. 2019ല്‍ വെന്‍ ദേ സീ അസ് എന്ന മിനി സീരീസിലെ പ്രകടനത്തിന് 21 വയസുള്ളപ്പോളാണ് അദ്ദേഹം ഈ ബഹുമതി നേടിയത്. എന്നാല്‍ എമ്മി ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവ് കൂപ്പര്‍ അല്ല. 1984ല്‍ സംതിംഗ് എബൗട്ട് അമേലിയ എന്ന ചിത്രത്തിന് 14 വയസുള്ളപ്പോള്‍ പുരസ്കാരം നേടിയ റോക്സാന സാലാണ് ആ റെക്കോര്‍ഡിന് അര്‍ഹ.
അതുകൂടാതെ 18 വയസ് തികയുന്നതിന് മുമ്പ് രണ്ട് എമ്മി പുരസ്കാരങ്ങള്‍ നേടിയ താരമാണ് ക്രിസ്റ്റി മക്നിക്കോളിന്. 1977ല്‍ തന്റെ 15ാം വസയില്‍ ഫാമിലി എന്ന സീരീസിലെ പ്രകടനത്തിന് അവര്‍ക്ക് ആദ്യമായി പുരസ്കാരം ലഭിച്ചു. പിന്നീട് 17ാം വയസില്‍ അതേ സീരീസിന് വീണ്ടും പുരസ്കാരത്തിന് അര്‍ഹയായി.
2020ല്‍ യൂഫോറിയ എന്ന സീരീസിലൂടെ ഏറ്റവും പ്രായം കുറഞ്ഞ മികച്ച നടിക്കുള്ള പുരസ്കാരം സെന്‍ഡയ നേടിയിരുന്നു. 1986ല്‍ ഫാമിലി ടൈസ് എന്ന ചിത്രത്തിലൂടെ മൈക്കല്‍ ജെ. ഫോക്സ് (25), 1973ല്‍ ദി വാള്‍ട്ടണ്‍സ് എന്ന ചിത്രത്തിലൂടെ റിച്ചാര്‍ഡ് തോമസ് (21) എന്നിവരാണ് പുരസ്കാരങ്ങള്‍ നേടിയ മറ്റ് യുവ താരങ്ങള്‍.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.