ന്യൂഡൽഹി : യുപിഎ കാലത്ത് ജിഎസ്ടിയെ (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) എതിർത്തത് ഒരേയൊരു മുഖ്യമന്ത്രി മാത്രമായിരുന്നുവെന്നു മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേഷ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ‘‘2006-2014 വരെ എട്ടു വർഷം ഒരേയൊരു മുഖ്യമന്ത്രി മാത്രമാണ് ജിഎസ്ടിയെ എതിർത്തിരുന്നത്. പിന്നീടയാൾ പ്രധാനമന്ത്രിയായപ്പോൾ നിലപാട് മാറി. 2017ൽ ജിഎസ്ടിയുടെ മിശിഹായായി അദ്ദേഹം ഉയർന്നു’’ – കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ ജയറാം രമേഷ് എഎൻഐയോടു പറഞ്ഞു.
ജിഎസ്ടിയിലെ സമീപകാല പരിഷ്കാരങ്ങൾ പരിമിതമാണെന്നും എംഎസ്എംഇ സെക്ടറിന്റെ സങ്കീർണതകളിലെ പ്രയാസങ്ങൾ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അഞ്ച് വർഷത്തെ നഷ്ടപരിഹാര പാക്കേജ് വേണമെന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. പല കാര്യങ്ങളും ഇനിയും അഭിമുഖീകരിക്കപ്പെടാനുണ്ട്. ജിഎസ്ടി പരിഷ്കരിക്കണമെന്ന് എട്ടുവർഷമായി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തുന്നതുവരെ മോദി സർക്കാർ അത് അവഗണിച്ചു.
2017 ജൂലൈയിൽ ആണ് ജിഎസ്ടി രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തിയത്. അന്ന് രാഹുലും കോൺഗ്രസും അതിനെ ഗബ്ബർ സിങ് ടാക്സ് എന്നു വിശേഷിപ്പിച്ചു. അത് നല്ലതോ ലളിതമോ ആയിരുന്നില്ല. നോട്ട് നിരോധനത്തിനു പിന്നാലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കേറ്റ രണ്ടാമത്തെ ഷോക്കാണ് അതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എട്ടുവർഷത്തോളം അവർ ഞങ്ങളെ വിശ്വസിച്ചില്ല. പരിഷ്കാരം വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു.
2006ൽ പി.ചിദംബരം ആണ് ജിഎസ്ടി നിർദേശം കൊണ്ടുവന്നത്. 2010ൽ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു. ട്രംപ് താരിഫ് ഏർപ്പെടുത്തിയപ്പോൾ നികുതി ഘടന മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. ഇന്ന് അവരത് ഉത്സവമായി കൊണ്ടാടുകയാണ്. അവർ എട്ടുവർഷം താമസിച്ചുപോയി. രണ്ടരവർഷം ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ വച്ചു. അന്ന് ബിജെപി നേതാവായ യശ്വന്ത് സിൻഹയാണ് കമ്മിറ്റിയെ നയിച്ചത്. റിപ്പോർട്ട് അവതരിപ്പിച്ചതിനുപിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു’’ – ജയറാം രമേഷ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.