ന്യൂഡൽഹി : രാജ്യവ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ആധാർ കാർഡ് രേഖയായി സ്വീകരിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയതായാണ് വിവരം. ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പരിഗണിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം.
ബിഹാറിൽ എസ്ഐആർ നടപ്പാക്കിയപ്പോൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിച്ച 11 രേഖകളിൽ ആധാർ കാർഡ് ഉൾപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് 65 ലക്ഷത്തോളം പേർ ബിഹാറിൽ വോട്ടർ പട്ടികയ്ക്കു പുറത്തായിരുന്നു. പിന്നീട്, സുപ്രീം കോടതിയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് പരിഗണിക്കണമെന്ന് ഉത്തരവിട്ടത്.
അതേസമയം, ആധാർ ‘12ാം രേഖയായി’ പരിഗണിക്കാനാണ് സംസ്ഥാനങ്ങൾക്ക് കമ്മിഷൻ നിർദേശം നൽകിയതെന്നാണു വിവരം. അതായത്, ആധാർ തിരിച്ചറിയൽ രേഖയായി പരിഗണിക്കുമെങ്കിലും എന്തെങ്കിലും സംശയമുയരുന്ന സാഹചര്യത്തിൽ നേരത്തേ പറഞ്ഞ 11 രേഖകളിൽ ഏതെങ്കിലും ഹാജരാക്കേണ്ടി വരും.
രാജ്യവ്യാപക എസ്ഐആറിനെ കുറിച്ചു ചർച്ച ചെയ്യാൻ സെപ്റ്റംബർ 10ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്തിരുന്നു. ബിഹാർ മാതൃകയിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ നടപടി (എസ്ഐആർ) കേരളത്തിൽ അടുത്ത മാസം തന്നെ ആരംഭിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഇതിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഒക്ടോബർ അവസാനം പുറപ്പെടുവിച്ചേക്കും. തദ്ദേശ വാർഡുകളുടെയും തുടർന്നു തദ്ദേശ സ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിലേക്കുമുള്ള സംവരണം നിശ്ചയിക്കുന്ന നടപടികൾ ഈ മാസം അവസാനമോ ഒക്ടോബർ ആദ്യമോ നടക്കും. ഇതിനു മുൻപായി എസ്ഐആറിന്റെ പ്രാഥമിക നടപടികൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് തുടങ്ങാനാവുമെന്നാണു വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.