എറണാകുളം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിനൊരുങ്ങി വിശ്വാസികൾ. സംസ്ഥാനത്ത് നാളെയാണ് മീലാദാഘോഷം. മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടക്കുക.
മീലാദ് റാലികൾ, പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയാണ് പ്രധാനമായും സംഘടിപ്പിക്കുന്നത്.
മദ്രസകളുടെയും മഹല്ല് കമ്മിറ്റികളുടെയും മുസ്‌ലീം സംഘടനകളുടയും ആഭിമുഖ്യത്തിലാണ് മീലാദ് പരിപാടികൾ പ്രധാനമായും സംഘടിപ്പിക്കുന്നത്. തിരുനബിയുടെ ജന്മദിനത്തെ വരവേൽക്കാൻ വിശ്വാസികളൊരുങ്ങി കഴിഞ്ഞുവെന്ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്‌ജിദ് ഇമാം ഹാഫിള് ത്വാഹാ അശ്‌അരി പറഞ്ഞു.
ജനങ്ങൾക്കിടയിൽ സമാധാനവും സൗഹാർദവും വിളംബരം ചെയ്യുകയാണ് നബിദിനാഘോഷം. വഴിതെറ്റി സഞ്ചരിക്കുന്ന മാനവിക സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതാണ് പ്രവാചക സന്ദേശങ്ങൾ. വർഗീയതക്കെതിരായ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത്.
മതമൈത്രിയുടെ സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നബിയെ അനുസ്‌മരിക്കുന്നതിൻ്റെ ലക്ഷ്യം പ്രവാചകൻ പഠിപ്പിച്ച ധാർമ്മികതയുടെ പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുകയെന്നതാണന്നും ഹാഫിള് ത്വാഹാ അശ്‌അരി വ്യക്തമാക്കി. മദ്രസാ വിദ്യാർഥികൾ അണിനിരക്കുന്ന ഘോഷയാത്രകൾ നബിദിനാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്.
മുഹമ്മദ് നബിയുടെ ജീവിതവും ദർശനങ്ങളും
ചരിത്രം കറുത്ത യുഗമെന്ന് വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഖുറൈശി ഗോത്രത്തിൽ ആമിന, അബ്‌ദുല്ല ദമ്പതികളുടെ മകനായാണ് മുഹമ്മദ് നബി ജനിച്ചത്. യുദ്ധവും മദ്യവുമുൾപ്പടെ സർവ അരാചകത്വവും കൊടികുത്തി വാഴുകയും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്‌തിരുന്ന സമൂഹത്തെ പരിഷ്‌കരിക്കുകയെന്ന ദൗത്യമാണ് പ്രവാചകൻ മുഹമ്മദ് നബി നിർവഹിച്ചത്. 63 വർഷത്തെ തന്‍റെ മാതൃകപരമായ ജീവിതത്തിലൂടെ യോഗ്യരായ സമൂഹത്തെ വളർത്തിയെടുത്ത പരിഷ്‌കർത്താവായാണ് ചരിത്രം മുഹമ്മദ് നബിയെ വിലയിരുത്തുന്നത്.
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽപ്പെട്ടവനെല്ലെന്ന നബി വചനം മാനവികതയുടെ മഹത്തായ സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നത്. എന്‍റെ മകൾ ഫാത്തിമ കട്ടാലും ഞാൻ അവളുടെ കൈ വെട്ടുമെന്ന വചനം നീതിയുടെ മുമ്പിൽ എല്ലാവരും തുല്ല്യരാണെന്ന് ഓർമിപ്പിക്കുകയാണ്. അധ്വാനത്തിന്‍റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകണമെന്ന നിർദേശം ചൂഷണ രഹിതമായ സാമൂഹ്യ വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള ആഹ്വാനം കൂടിയാണ്.
അറബിക്ക് അനറബിയേക്കാൾ സ്ഥാനമില്ല. വെളുത്തവന് കറുത്തവനെക്കാൾ സ്ഥാനമില്ല. എല്ലാ മനുഷ്യരും സമൻമാരാണെ പ്രവാചക വചനം മനുഷ്യർക്കിടയിലെ എല്ലാ വിവേചനങ്ങൾക്കുമെതിരായ ശക്തമായ പ്രഖ്യാപനമായിരുന്നു. സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കാത്തവർ നമ്മിൽ പെട്ടവനല്ല. മദ്യവും മയക്കുമരുന്നുമുൾപ്പടെ മനുഷ്യന്‍റെ തിരിച്ചറിവ് നഷ്ട്ടപ്പെടുത്തുന്നതെല്ലാം വർജ്ജിക്കണമെന്ന നബി സന്ദേശമുൾപ്പടെയാണ് മീലാദ് ആഘോഷ പരിപാടികളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.