നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്. നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.
വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. നഗരത്തില്‍ പലയിടത്തും വാഹനങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില്‍ ഒരു കോടി ആളുകള്‍ കൊല്ലപ്പെടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാകിസ്താന് ആസ്ഥാനമായുള്ള ഒരു ജിഹാദി ഗ്രൂപ്പിലെ അംഗമാണ് താനെന്നായിരുന്നു ഫോണിലൂടെ ഭീഷണി സന്ദേശം മുഴക്കിയ ആൾ അവകാശപ്പെട്ടിരുന്നത്. 14 പാക് ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചതായും ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പിടികൂടിയ അശ്വിനിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ആദ്യം താനൊരു ജ്യോത്സ്യനാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
'മുംബൈ നഗരത്തിലുടനീളമുള്ള 34 വാഹനങ്ങളില്‍ 34 'മനുഷ്യ ബോംബുകള്‍' സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനങ്ങള്‍ മുംബൈയെ ഒന്നാകെ പിടിച്ചുകുലുക്കുമെന്നും ഭീഷണിയില്‍ പറയുന്നു. ലഷ്കര്‍-ഇ-ജിഹാദി എന്ന് അവകാശപ്പെടുന്ന സംഘടന, 14 പാകിസ്താന് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സ്ഫോടനത്തിനായി 400 കിലോ ആര്‍ഡിഎക്സ് ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്' പോലീസിനെ ലഭിച്ച ഭീഷണി സന്ദേശത്തില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.
ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.