കൊച്ചി : ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ.
സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റുകളും പ്രേക്ഷകരും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു.
‘ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചാണ് അവാർഡ് വിവരം അറിയിച്ചത്. സ്വപ്നത്തിൽപോലും ഇല്ലാത്ത കാര്യമായിരുന്നു. ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡാണിത്. ഈശ്വരനോട് നന്ദി പറയുന്നു. ഈ അവാർഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധത കാണിക്കണം, കൃത്യമായി ചെയ്യണം. അതിനായി സഹായിച്ച പല ആളുകളുണ്ട്. അവരുമായി ഞാന്‍ ഈ അവാർഡ് പങ്കുവയ്ക്കുന്നു. പ്രത്യേക റോളിനായി ആഗ്രഹങ്ങളില്ല. നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. നല്ല റോളുകൾ കിട്ടുന്നത് ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് അത്തരം ഭാഗ്യമുണ്ട്. വലിയ നടൻമാരുമായി അഭിനയിക്കാൻ കഴിഞ്ഞു. അവരുടെയെല്ലാം അനുഗ്രഹം ഈ അവാർഡിനു പിന്നിലുണ്ട്. അമ്മയുടെ അടുത്തു പോയി കണ്ടു. അവാർഡ് ലഭിച്ചതു കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മ മനസ്സിലാക്കി അനുഗ്രഹിച്ചു. അമ്മയുടെ അനുഗ്രഹവും അവാർഡിനു പിന്നിലുണ്ട്’.
‘ സിനിമാ രംഗത്തെ വലിയ അവാർഡാണിത്. എന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ ലഭിക്കുന്ന വലിയ അവാർഡ്. ജൂറിക്കും കേന്ദ്രസർക്കാരിനും എന്നെ ഞാനാക്കിയ മലയാള സിനിമയ്ക്കും നന്ദി. മഹാരഥൻമാർ സഞ്ചരിച്ച വഴിയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്. മഹാരഥൻമാർക്കാണ് മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്. ഈ അവാർഡ് മലയാള സിനിമയ്ക്ക് സമർപിക്കുന്നു. 48 വർഷമായി സിനിമയിൽ എന്നോട് സഹകരിച്ച പലരും ഇന്നില്ല. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാർട്മെന്റും ചേർന്നാണ് മോഹന്‍ലാൽ ഉണ്ടായത്. അവർക്കെല്ലാം നന്ദി പറയുന്നു’–മോഹൻലാൽ പറഞ്ഞു.1969 ൽ ആരംഭിച്ച ഫാൽക്കെ അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണു 2023 ലെ ഫാൽക്കെ പുരസ്കാരം. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുൻപു ഫാൽക്കെ പുരസ്കാരത്തിന് (2004) അർഹനായ മലയാളി. 23നു ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിക്കും.1978 ൽ തിരനോട്ടം എന്ന റിലീസാകാത്ത സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ മോഹൻലാൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചു. 5 തവണ ദേശീയ സിനിമാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2001 ൽ പത്മശ്രീയും 2019 ൽ പത്മഭൂഷനും ലഭിച്ചു. കഴിഞ്ഞ തവണത്തെ ഫാൽക്കെ പുരസ്കാര ജേതാവ് മിഥുൻ ചക്രവർത്തി, ഗായകൻ ശങ്കർ മഹാദേവൻ, സംവിധായകൻ അശുതോഷ് ഗവാരിക്കർ എന്നിവരുടെ സമിതിയാണ് ഇക്കുറി പുരസ്കാരം നിർണയിച്ചത്. 10 ലക്ഷം രൂപ, സുവർണ കമലം എന്നിവ ഉൾപ്പെടുന്ന അംഗീകാരം 2023 ലെ ദേശീയ സിനിമാ അവാർഡിനൊപ്പമാണു സമ്മാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.